
കണ്ണൂരിലെ പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡിന്റെ മഹസർ പകർപ്പ് കൈരളി ന്യൂസിന്. ഇ ഡി റെയ്‌ഡിൽ നിന്നും ഒന്നും ലഭിച്ചില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാവിലെ ആറ് മാണി മുതൽ 12 ഇടങ്ങളിലായിട്ടായിരുന്നു റെയ്ഡ് നടന്നത്. ഇതിൽ കണ്ണൂരിലെ വീട്ടിലെ റെയ്ഡ് അവസാനിച്ചു. ഇവിടെ നിന്നും യാതൊരുവിധ തെളിവുകളും ലഭിച്ചില്ലെന്ന് ആണ് മഹസറിൽ പറയുന്നത്.
എട്ടു മണിക്കൂർ നീണ്ടുനിന്ന റെയ്ഡിൽ വീട്ടിൽ നിന്നും യാതൊരുവിധ ഇൻക്രിമിനേറ്റിംഗ് (കുറ്റകരമായ) രേഖകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. പരിശോധനയ്ക്ക് ശേഷം ഇഡി തയ്യാറാക്കിയ മഹസർ റിപ്പോർട്ടിൽ, കുറ്റകരമായ രേഖകളോ ഉപകരണങ്ങളോ കണ്ടെടുക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വീട്ടിൽ നിന്ന് ഒരു ഡിവൈസും കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും റെയ്ഡിൽ തെളിവുകളൊന്നും ലഭിച്ചില്ലെന്നും മഹസറിൽ ഇഡി എഴുതിച്ചേർത്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന നാണുവേട്ടൻ എന്ന വ്യക്തിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും വെറും വാർത്താ പ്രാധാന്യത്തിന് വേണ്ടി മാത്രമാണ് ഇത്രയും സമയം ഉദ്യോഗസ്ഥർ ചിലവഴിച്ചതെന്നും സി.പി.ഐ.എം നേതാക്കൾ ആരോപിച്ചു. വീട് വൃത്തിയാക്കുന്നത് പോലുള്ള പണികളാണ് ഇഡി ഉദ്യോഗസ്ഥർ അകത്ത് ചെയ്യുന്നതെന്ന് നേതാക്കൾ നേരത്തെ പരിഹസിച്ചിരുന്നു. പി. ജയരാജൻ, എം. വിജയരാജൻ, കെ.കെ. രാകേഷ് തുടങ്ങിയ നേതാക്കൾ സംഭവസ്ഥലത്തെത്തി ഇഡി ഉദ്യോഗസ്ഥരോട് നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരണം തേടിയിരുന്നു .
റെയ്ഡ് നടക്കുന്ന സമയമത്രയും വീടിന് മുന്നിൽ നൂറുകണക്കിന് സി.പി.ഐ.എം പ്രവർത്തകർ തടിച്ചുകൂടി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വലിയ ആഹ്വാനങ്ങളൊന്നുമില്ലാതെ തന്നെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പിണറായിലേക്ക് ഒഴുകിയെത്തുകയും മുദ്രാവാക്യം വിളികളുമായി കുത്തിയിരിക്കുകയും ചെയ്തു. റെയ്ഡ് അവസാനിച്ചതിന് പിന്നാലെ പ്രവർത്തകർ പിണറായി ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
പരിശോധന സമാധാനപരമായിരുന്നുവെന്നും വസ്തുവകകൾക്കോ വ്യക്തികൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും ഇഡി മഹസർ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. യാതൊരു തെളിവുകളും ലഭിക്കാത്ത സാഹചര്യത്തിൽ വെറും സാങ്കേതിക നടപടിക്രമങ്ങൾ മാത്രം രേഖപ്പെടുത്തിയാണ് ഇഡി സംഘം മടങ്ങിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

