
വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്‍റെ ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. ചിട്ടി ഇടപാടിന്റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് ഇഡി പരിശോധന. ഇഡി സംഘത്തില്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടെന്നാണ് വിവരം.
ഏറെ ചർച്ചയായ ‘എമ്പുരാൻ’ സിനിമയുടെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ അടക്കം 24 ഇടങ്ങളിൽ സിനിമ സെൻസർ ചെയ്തിരുന്നു.
ALSO READ; പക പോക്കലാണ് ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ്: വി കെ സനോജ്
അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രണ്ടുവര്‍ഷം മുന്‍പ് ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് ഉടനീളം 400ലധികം ശാഖകളാണ് ഗോകുലം ചിട്ട്സിന് ഉള്ളത്. അതേസമയം, ഇഡി റെയ്ഡിൽ അത്ഭുതമില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. എമ്പുരാൻ സിനിമയാണ് റെയ്ഡിന് കാരണം. ഇത് സാംസ്കാരിക ലോകം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
ഗോകുലം ഗോപാലൻ്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് പക പോക്കലാണെന്ന് ഡിവൈെഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജും പ്രതികരിച്ചു. ഗുജറാത്ത് കലാപം ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന്റെ പക പോക്കൽ ആണ് റെയ്ഡെന്നും ഇഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here