
തുടർച്ചയായി മൂന്നാം വർഷവും 30,000 ൽ അധികം നിയമന ശുപാർശ നൽകിയെന്ന അപൂർവ നേട്ടം കൊയ്താണ് കേരള പബ്ലിക് സർവീസ് കമ്മീഷന്‍റെ 2025 അവസാനിച്ചത്. കഴിഞ്ഞ വർഷം വിവിധ തസ്തികകളിലായി 36,813 ഉദ്യോഗാർഥികൾക്കാണ് പി എസ് സി നിയമന ശുപാർശ നൽകിയത്. രാജ്യത്തെ പിഎസ്‍സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണ് നടക്കുന്നതെന്നതും ഇതിനൊപ്പം കൂട്ടിവായിക്കാം.
സർക്കാർ നിയമനങ്ങളിൽ സംവരണം പാലിക്കുന്നതിലും രാജ്യത്ത് ഒന്നാമത് കേരളത്തിലെ പി എസ് സി ആണെന്നാണ് യൂണിയൻ പബ്ലിക് സർവീസിന്‍റെ കണക്കുകൾ പറയുന്നത്. 2024ൽ 34,194 പേർക്കും 2023ൽ 34,110 പേർക്കും പി എസ് സി നിയമന ശുപാർശ നൽകിയിരുന്നു.
ഈ വർഷം ശുപാർശയുടെ എണ്ണം വർധിപ്പിച്ചതിന് പുറമെ 902 തസ്തികകളിലേക്ക് വിജ്ഞാപനവും പുറപ്പെടുവിക്കാൻ പി എസ് സിക്കായി. 1130 തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച പി എസ് സി 1276 തസ്തികകളുടെ ചുരുക്കപ്പട്ടികയും പുറത്ത് വിട്ടു. ഈ വർഷം മാത്രം നടത്തിയത് 1405 തസ്തികകളിലേക്കുള്ള പരീക്ഷകളാണ്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മൂന്നുലക്ഷം നിയമന ശുപാർശകളാണ് ഇതുവരെ നൽകിയത്. അവശ്യ മേഖലകളിൽ പുതിയ തസ്‌തികകൾ സൃഷ്‌ടിച്ചതും നിലവിലുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതുമാണ് നിയമനം വർധിക്കാൻ കാരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

