
സൗദിയിൽ മരിച്ച മലയാളിയുടെ പാസ്പോർട്ട് കണ്ടെത്താൻ സഹായം തേടി സാമൂഹിക പ്രവർത്തകൻ. ഹൃദയാഘാതം മൂലം മരിച്ച പട്ടാമ്പി ഞങ്ങാട്ടിരി സ്വദേശി പടിങ്ങാരേതിൽ ഹൗസിൽ സുബ്രമണ്യന്റെ (66) പാസ്പോർട്ട് കണ്ടെത്തുന്നതിനായി സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു.
സൗദിയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന സുബ്രമണ്യൻ ഏതാനും മാസം മുൻപാണ് ദമാമിലെ പുതിയ സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമാമിലെ സ്വകാര്യ ആശുപത്രിയിൽ സുബ്രമണ്യൻ ചികിത്സ തേടിയെത്തിയിരുന്നു.
എന്നാൽ നില വഷളായി സുബ്രമണ്യൻ മരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എക്സിറ്റ് നടപടികൾക്കായി പാസ്പോർട്ടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ, അത് അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നും താമസസ്ഥലത്ത് സൂക്ഷിക്കുന്നുവെന്നുമാണ് പ്രാഥമിക വിവരം ലഭിച്ചത്. എന്നാൽ കമ്പനി അധികൃതർക്കോ സുഹൃത്തുക്കൾക്കോ സുബ്രമണ്യന്റെ നിലവിലെ താമസസ്ഥലം വ്യക്തമല്ലാത്തത് മൂലം പാസ്പോർട്ട് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇത് മൂലം നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് തടസം നേരിടുകയാണ്. പുതിയ ജോലിയിൽ പ്രവേശിച്ചതിനെ തുടർന്ന് ദമാമിൽ തന്നെ മറ്റൊരിടത്തേക്ക് സുബ്രമണ്യൻ ഇതിനിടെ താമസം മാറിയിരുന്നുവെങ്കിലും ആർക്കും പുതിയ താമസയിടത്തെക്കുറിച്ച് ധാരണയില്ല. നിയമനടപടികൾ പൂർത്തീകരിക്കാൻ ഇടപെട്ട ലോകകേരളാസഭാംഗവും ജീവകാരുണ്യ പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ ദമാമിലെ മലയാളികൾക്കിടയിൽ അന്വേഷിച്ച് താമസ സ്ഥലം കണ്ടെത്താൻ ശ്രമം നടന്നു വരുന്നു. സുബ്രഹ്മണ്യന്റെ പാസ്പോർട്ട് വീണ്ടെടുക്കുന്നതിനായി താമസസ്ഥലത്തെക്കുറിച്ച് അറിയുന്നവർ ബന്ധപ്പെടണമെന്ന് നാസ് വക്കം അഭ്യർഥിച്ചു. ഫോൺ: +966 56 995 6848.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here