
കഴിഞ്ഞ അഞ്ചു വർഷമായി സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ തുരംഗം വെക്കാനാണ് യുഡിഎഫ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് എളമരം കരീം. ഹൈ സ്പീഡ് റെയിൽ കോറിഡോർ പദ്ധതിക്കെതിരെ സമരം നടത്തിയും, കേന്ദ്ര ഗവൺമെന്റിനെ ഉപയോഗിച്ച് അനുമതി നിഷേധിച്ചും പദ്ധതി പൊളിക്കാനാണ് അവർ ശ്രമിച്ചത്. കെ-ഫോണിനെതിരെ കോടതിയെ സമീപിച്ചതും വികസനം മുടക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വയനാട് തുരംഗപാത പദ്ധതിക്കെതിരെ പാരിസ്ഥിതിക അനുമതിയുടെ പേരിൽ യുഡിഎഫ് കോടതിയെ സമീപിച്ചെങ്കിലും, കേരള ഹൈക്കോടതിയും സുപ്രീം കോടതിയും ഈ വാദങ്ങൾ തള്ളിക്കളഞ്ഞത് എൽഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന വിരുദ്ധ പ്രവർത്തനങ്ങളെ ജനങ്ങൾ അതിജീവിച്ച സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പോലും ലംഘിച്ചുകൊണ്ട് കടുത്ത വർഗീയ പ്രചാരണത്തിനാണ് യുഡിഎഫും ബിജെപിയും മുതിരുന്നതെന്ന് കരീം കുറ്റപ്പെടുത്തി.
ALSO READ: കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ജനകീയ തരംഗം; ഈ തെരഞ്ഞെടുപ്പ് സത്യവും അസത്യവും തമ്മിൽ: എം എ ബേബി
മുസ്ലിം ലീഗ് നേതാക്കൾ പരസ്യമായ വർഗീയ പ്രചാരണമാണ് നടത്തുന്നത്. കാസർഗോഡ് വനിതാ നേതാവ് നടത്തിയ പ്രസംഗവും, കോഴിക്കോട് സൗത്തിലെ സ്ഥാനാർത്ഥി മുസ്ലിം ലീഗിൽ ചേർന്നാൽ സ്വർഗ്ഗത്തിൽ പോകുമെന്ന് പ്രചരിപ്പിക്കുന്നതും ഇതിന് ഉദാഹരണമാണ്. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന് വനിതാ ലീഗ് അഖിലേന്ത്യ സെക്രട്ടറി തന്നെ തുറന്നുപറഞ്ഞ കാര്യവും അദ്ദേഹം വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു.
മതം മാത്രമാണ് പ്രശ്നമെന്ന് വേങ്ങരയിലെ ലീഗ് നേതാവ് പ്രസംഗിക്കുമ്പോൾ അത് തടയാൻ ലീഗ് നേതൃത്വമോ, മതനിരപേക്ഷ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസോ തയ്യാറാകുന്നില്ല. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് നിരക്കാത്ത ഇത്തരം അപകടകരമായ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

