
തമിഴ്‌നാട്ടിള്‍ ഭാര്യയേയും ഭര്‍ത്താവിനേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈറോഡ് ജില്ലയിലാണ് സംഭവം. ഈറോഡ് സ്വദേശികളായ രാമസ്വാമി (75), ഭാര്യ ഭാക്കിയമ്മാൾ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സ്വര്‍ണാഭരണം കാണാനില്ലെന്നാണ് വിവരം.
കവര്‍ച്ചയ്ക്കിടെ നടത്തിയ കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. ഫോണില്‍ ആവര്‍ത്തിച്ച് വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് മകൻ വിവരം തിരക്കിയതോടെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീട്ടില്‍ നിന്നും 10 പവൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചുവരികയാണെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം കൊലപാതകം തമിഴ്നാട്ടില്‍ ചില രാഷ്ട്രീയകോളിളങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.സംസ്ഥാന സർക്കാർ ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും കുറയ്ക്കുന്നതിലും പരാജയപ്പെട്ടുവെന്ന്
ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി വിമര്‍ശിച്ചു.നവംബറിൽ തിരുപ്പൂർ ജില്ലയിൽ നടന്ന ഒരു മൂന്ന് കൊലപാതക കേസിൽ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അരോപിച്ച് പട്ടാളി മക്കൾ കക്ഷി നേതാവ് അൻബുമണി രാമദോസും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം 2021 മുതൽ കൊലപാതക കേസുകളില്‍ കുറവുണ്ടെന്നാണ് തമിഴ്‌നാട് പൊലീസ് അവകാശപ്പെടുന്നത്. 2019 ൽ സംസ്ഥാനത്ത് 1,745 കൊലപാതകങ്ങൾ രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ വർഷം അത് 1,563 ആയി കുറഞ്ഞുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

