അധികാരം സര്‍ക്കാരിന് തന്നെ, ലെഫ്.ഗവര്‍ണര്‍- ദില്ലി സര്‍ക്കാര്‍ തര്‍ക്കത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയുടെ  ഭരണ നിർവഹണം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണെന്ന്  വിധിയെ‍ഴുതി സുപ്രീംകോടതി. അരവിന്ദ് കേജ്‍രിവാൾ സർക്കാരും ലഫ്റ്റ്നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ്  സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പരമാധികാരം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണെന്നും ഗവര്‍ണര്‍ക്കല്ലെന്നുമുള്ള കോടതി വിധി  കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.

നിയമനങ്ങള്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരമുണ്ടെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. യഥാര്‍ത്ഥ അധികാരമുള്ളത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് സുപ്രിംകോടതി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി സര്‍ക്കാരിന് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ അവകാശമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 239 എ (എ) അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരം ഡല്‍ഹി സര്‍ക്കാരിനുണ്ടെന്നാണ് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു. 2019ല്‍ സുപ്രിംകോടതി ഇതുമായി ബന്ധപ്പെട്ട് പാസാക്കിയ ഉത്തരവിനോട് ഇന്ന് സുപ്രിംകോടതി വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്‍ട്രി രണ്ടിന്റെ ഭാഗമായുള്ള പൊലീസ്, ആഭ്യന്തരം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെയുള്ള നിയമനങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരിധിയില്‍ വരുമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്.

ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

ദില്ലിയിലെ  സിവിൽ സർവീസ് ഓഫിസർമാരുടെ നിയമനങ്ങളിലും സ്ഥലംമാറ്റ നടപടികളിലും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണോ അതോ ദില്ലി സർക്കാരോ എന്ന തർക്കത്തിന് ഉൾപ്പെടെയാണ് ഇന്ന് വിരാമമായത്. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിലാണ് വിധി പ്രസ്താവം.

സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്ന ലഫ്.ഗവർണർ അട്ടിമറിക്കുന്നുവെന്ന പരാതിയുമായി അരവിന്ദ് കേജ്‍രിവാൾ സർക്കാർ കോടതിയെ സമീപിച്ചതിലാണ് കേസിന്റെ തുടക്കം. ഐഎഎസ് ഓഫിസർമാരുരെട നിയമനം റദ്ദാക്കി, നിർണായകമായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങളും ഡൽഹി സർക്കാർ കോടതിക്കു മുന്നിൽ നിരത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News