
ബിഹാറില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ആളിക്കത്തിയതോടെ ഇളവുകള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍. ആവശ്യമായ രേഖകള്‍ കൈവശമില്ലാത്ത വോട്ടര്‍മാര്‍ തത്കാലം അപേക്ഷ പൂരിപ്പിച്ച് എത്രയും വേഗം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാണ് നിര്‍ദേശം. അതിനിടെ വോട്ടര്‍പട്ടിക പരിഷ്‌കരണം ദേശീയ പൗരത്വ രജിസ്റ്ററിന് തുല്യമാണെന്ന് ആരോപിച്ച് കൂടുതല്‍ ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തി.
ബിഹാറില്‍ 2003ന് ശേഷം വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചവര്‍ പൗരത്വം തെളിയിക്കാനുളള തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച 11 രേഖകളില്‍ ഏതെങ്കിലും ഹാജരാക്കണം എന്നായിരുന്നു നിര്‍ദേശം. ഈ 11 രേഖകളില്‍ ആധാറോ ഐഡന്ററി കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉള്‍പ്പെടാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായി. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ബിഹാറില്‍ ജനരോഷം ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇളവ് നിര്‍ദേശിച്ച് പത്രപ്പരസ്യം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതമായത്.
Read Also: കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ അഖിലേന്ത്യ പണിമുടക്ക് നാളെ അർധരാത്രി മുതൽ
ആവശ്യമായ രേഖകള്‍ കൈവശമില്ലാത്ത വോട്ടര്‍മാര്‍ തത്കാലം അപേക്ഷ പൂരിപ്പിച്ച് എത്രയും വേഗം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാണ് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദേശം. അപേക്ഷകള്‍ ബൂത്ത്തല ഉദ്യോഗസ്ഥര്‍ സ്വീകരിച്ച് അപ്ലോഡ് ചെയ്യണം. രേഖകള്‍ പിന്നീട് സമര്‍പ്പിച്ചാല്‍ മതിയാകുമെന്നും സി ഇ ഒ അറിയിച്ചു. മതിയായ രേഖകള്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ ഇലക്ട്രല്‍ രജിസ്ട്രാര്‍ ഓഫീസര്‍ പ്രാദേശികതലത്തില്‍ വിശദമായി അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും അറിയിച്ചു. ഈ മാസം 26നാണ് രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തിയതി. ഇതിനിടെ മൂന്ന് കോടി വോട്ടര്‍മാര്‍ ജനന തീയതിയും സ്ഥലവും വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.
അതിനിടെ, പൗരത്വ രജിസ്റ്ററിന് സമാനമായുള്ള വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധനക്കെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തി. ആര്‍ ജെ ഡിയും പൊതുപ്രവര്‍ത്തകരായ യോഗേന്ദ്ര യാദവ്, മഹുവ മൊയ്ത്ര എം പി എന്നിവരാണ് ഹര്‍ജി നല്‍കിയത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റൈറ്റ്‌സ് കഴിഞ്ഞ ദിവസം ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ജൂലൈ 14നു ശേഷം സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിച്ചേക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

