
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈകുന്നേരം 6 നും രാത്രി 12 നും ഇടയിലാണ് നിയന്ത്രണം ഉണ്ടാകുക. വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധിയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.
സംസ്ഥാനത്ത് കാലവർഷത്തിൽ വേണ്ടത്ര മഴ ലഭിക്കാത്തത് കാരണം അന്തരീക്ഷ താപനില കുറഞ്ഞിട്ടില്ലെന്നും ഇത് വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നതിന് ഇടയാക്കിയെന്നുമാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം. ഈ പശ്ചാത്തലത്തിലാണ് ലോഡ് ഷെഡ്ഡിങ്ങിന് സമാനമായ രീതിയിലുള്ള വൈദ്യുതി നിയന്ത്രണത്തിലേക്ക് കെഎസ്ഇബി കടന്നിരിക്കുന്നത്. ജൂൺ 30 വരെ വൈകുന്നേരം ആറിനും രാത്രി 12നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. അപ്രഖ്യാപിതമായ വൈദ്യുതി നിയന്ത്രണം ഇതിനകം തന്നെ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടായിരുന്നു.
Also Read: പ്രിയദർശിനി റീലും വ്യാജൻ; സൗജന്യ യാത്രയിൽ പങ്കാളികളാകാത്തവരുടെ ദൃശ്യങ്ങളും പ്രചരിപ്പിച്ച് യുഡിഎഫ്
മെയ് മാസം മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമായ രീതിയിൽ ലഭിച്ചിരുന്നു. കാലവർഷത്തിന്റെ ആദ്യ രണ്ടാഴ്ചയിലും ശക്തമായ മഴ ലഭിച്ചു. പക്ഷേ മഴ ലഭിച്ചില്ല എന്നതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമായി കെഎസ്ഇബി മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്ത് വലിയതോതിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് അത് മുൻകൂട്ടി കണ്ടില്ല എന്നതും കൃത്യമായ ഏകോപനത്തിലൂടെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചില്ല എന്നതുമാണ് ഉയരുന്ന വിമർശനം. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം ഇത് രണ്ടാം തവണയാണ് ഔദ്യോഗികമായ അറിയിപ്പോടുകൂടിയുള്ള വൈദ്യുതി നിയന്ത്രണം. അപ്രഖ്യാപിത നിയന്ത്രണങ്ങൾ അല്ലാത്ത ഘട്ടങ്ങളിൽ ഉണ്ടായിരുന്നു താനും.
കഴിഞ്ഞ 10 വർഷം സംസ്ഥാനത്ത് പവർകട്ടോ ലോഡ് ഷെഡ്ഡിങ്ങോ ഉണ്ടായിരുന്നില്ല. കടുത്ത വേനലിൽ മാത്രമാണ് പ്രത്യേക അറിയിപ്പോടുകൂടി രണ്ട് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. അന്ന് അതിനെ ശക്തിയുക്തം എതിർത്തവരാണ് ഇന്ന് അധികാരത്തിൽ എത്തിയപ്പോൾ തുടരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

