കാട്ടാന മുള്ളൻതണ്ടിയിലെ വീട് തകർത്തു, അരിക്കൊമ്പനാണോയെന്ന് സംശയം

കാട്ടാന ഇടുക്കി മുള്ളൻതണ്ടിയിലെ വീട് തകർത്തു. അരിക്കൊമ്പനാണോ എന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുള്ളൻതണ്ടിയിലേക്ക് തിരിച്ചു. അതേസമയം, അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പുലർച്ചെ നാല് മണിക്ക് തുടങ്ങിയ ദൗത്യമാണ് നിർത്തിവെച്ചത്. നാളെ വീണ്ടും ശ്രമം തുടരും. ആനയിറങ്കലിൽ കണ്ടത് അരിക്കൊമ്പനല്ല.

ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്നത് ചക്കക്കൊമ്പനാണ്. വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലെ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുത്തത്.   ജിപിഎസ് കോളര്‍ ബേസ് ക്യാംപില്‍ തിരിച്ചെത്തിച്ചു.

എന്നാല്‍ ചിന്നക്കനാൽ മേഖലയെ ഭീതിയിലാക്കുന്ന അരിക്കൊമ്പനെ പിടികൂടിയാൽ എങ്ങോട്ടു കൊണ്ടു പോകുമെന്ന കാര്യത്തിൽ വനംവകുപ്പ് രഹസ്യാത്മകത സൂക്ഷിക്കുമ്പോൾ അരിക്കൊമ്പനെ തെക്കൻ ജില്ലയിലേക്ക് മാറ്റുമെന്നാണ് വനം വകുപ്പ് നൽകുന്ന സൂചന. പെരിയാർ വന്യജീവി സങ്കേതത്തിനാണ് പ്രാമുഖ്യം നൽകുന്നത്. ചിന്നക്കനാൽ വനത്തിലെ ആവാസവ്യവസ്ഥ നിലനിൽക്കുന്ന വനമേഖലയാണ് പെരിയാർ വന്യജീവി സങ്കേതം. അതുകൊണ്ടാണ് അനുയോജ്യമായ ഇടം ഇതാണെന്ന നിലയിലേക്ക് വനംവകുപ്പ് എത്തിയത്. ഒപ്പം ഈ മേഖലയിൽ ജനവാസ കേന്ദ്രം താരതമ്യേന കുറവുമാണ്.

777 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട് എന്നത് അനുകൂല ഘടകമായും പരിഗണിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വന്യജീവി സങ്കേതമാണ് മാറ്റാൻ സാധ്യതയുള്ള മറ്റൊരിടം. അഗസ്ത്യാർകൂട മേഖലയിൽ ആൾതാമസം ഇല്ലാത്തതും പൂർണമായും വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗവുമാണ് അഗസ്ത്യാർകൂടം, കൂടാതെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു എന്നതിനാൽ വന വിസ്തൃതിയുടെ കാര്യത്തിൽ അനുകൂലമാണ്. പിടികൂടുന്ന അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച ശേഷമാകും പുതിയ ഇടത്തേക്ക് മാറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News