
നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ച രാഷ്ട്രീയ ആരോപണങ്ങൾക്കും മറുപടികൾക്കും കൂടിയാണ് വേദിയായത്. എസ്എഫ്ഐക്കെതിരെ ഉന്നയിച്ച ആരോപണത്തിനും മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന തുടർച്ചയായുള്ള രമേശ് ചെന്നിത്തലയുടെ വിളിക്കും മുഖ്യമന്ത്രി മറുപടി നൽകിയത് പ്രതിപക്ഷത്തിന്റെ വാദങ്ങൾ ഇല്ലാതാക്കി. കുട്ടികളിലെ ലഹരി ഉപയോഗം, അക്രമവാസന എന്ന ഗൗരവ വിഷയത്തിലെ ചർച്ചയിൽ പോലും രാഷ്ട്രീയം കണ്ട പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷ അംഗങ്ങൾ അപലപിച്ചു.
Also read: വിദ്യാർത്ഥിയുടെ ആത്മഹത്യ; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു അടിയന്തര പ്രമേയ അവതാരകൻ. പക്ഷേ പ്രമേയ അവതാരകനാകട്ടെ രാഷ്ട്രീയപരമായ സമീപനമായിരുന്നു പ്രസംഗത്തിൽ ഉടനീളം സ്വീകരിച്ചത്. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് ഓരോ വരിയിലും വിളിച്ചു കൊണ്ടുള്ള ചെന്നിത്തലയുടെ പ്രസംഗത്തിന് മുഖ്യമന്ത്രി തന്നെ ഉടനടി മറുപടി നൽകി.
എസ്എഫ്ഐ ആയിരുന്നു ചെന്നിത്തലയുടെ അടുത്ത ലക്ഷ്യം. റാഗിങ്ങിന് കാരണം എസ്എഫ്ഐ ആണ് എന്നുള്ള ചെന്നിത്തലയുടെ വാദം മുഖ്യമന്ത്രി തന്നെ പൊളിച്ചടുക്കി. കർണാടകയിൽ നിന്ന് ലഹരി പിടിച്ചത് കോൺഗ്രസ് നേതാവിൽ നിന്നാണെന്നും അത് കെസി വേണുഗോപാലിന്റെ അടുത്ത വ്യക്തിയാണെന്നും ഉള്ള വാർത്ത, പ്രസംഗത്തിൽ കെ ടി ജലീൽ പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. ഇത്രത്തോളം ഗൗരവകരമായ ചർച്ചയിൽ പോലും കേവലം രാഷ്ട്രീയം കണ്ട് ചർച്ച വഴിതിരിച്ചുവിടാൻ ശ്രമിച്ച മുൻ പ്രതിപക്ഷ നേതാവിന്റെ നിലപാടിനെതിരെ ചർച്ചയിലൂടെ നീളം ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധവും അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

