
അമ്മവേഷങ്ങളിലൂടെയും ഹാസ്യവേഷങ്ങളിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് കുളപ്പുള്ളി ലീല. 200ൽ അധികം മലയാള ചിത്രങ്ങളിൽ വേഷമണിഞ്ഞ കുളപ്പുള്ളി ലീല തമിഴ് ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ പൂജയ്ക്കെത്തിയ കുളപ്പുള്ളി ലീല തന്റെ വിഷമങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. താൻ ഒറ്റപ്പെട്ടാണ് ജീവിക്കുന്നതെന്നാണ് കുളപ്പുള്ളി ലീല പറയുന്നത്. അമ്മയുടെ മരണത്തോടെ സന്തോഷം പോലും നഷ്ടപ്പെട്ടെന്നാണ് നടി മാധ്യമങ്ങളോട് പറയുന്നത്.
‘എനിക്ക് ഒരു വീടുണ്ട്. അത് നോക്കാൻ ഞാൻ മാത്രമേയുള്ളൂ. എനിക്കൊപ്പം ആരും വേണ്ടെന്ന് ദൈവം തീരുമാനിച്ചുകാണും. അതുകൊണ്ട് ആരും ഇല്ല. എന്റെ ജീവിതവും സന്തോഷവുമെല്ലാം ഇപ്പോൾ സിനിമ മാത്രമാണ്. എന്റെ എല്ലാം അമ്മയായിരുന്നു. അമ്മ മരിച്ചു. അതോടെ ഞാൻ ഒറ്റപ്പെട്ടു. ഇപ്പോൾ ജീവിക്കുന്നു അത്രമാത്രം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അമ്മയ്ക്കുള്ള സ്ഥലം ഞാൻ ഒഴിച്ചിടും. രണ്ട് മക്കളേയും ഭർത്താവിനേയും നഷ്ടപ്പെട്ടു. അതെല്ലാം വിധിയാണ്.
also read: അയ്യോ എഐ താരങ്ങൾക്ക് ഓസ്കാറോ? എഴുതിയതും മനുഷ്യനാകണം; നിയമാവലി ഇറക്കി അക്കാദമി
പക്ഷെ അമ്മയുടെ മരണം എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല. ആരുടെയും മുന്നിൽ കരഞ്ഞ് കാണിക്കണമെന്ന് എനിക്കില്ല. പക്ഷെ അമ്മയുടെ കാര്യം പറയുമ്പോൾ സങ്കടം സഹിക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്റെ അവസ്ഥയൊന്നും ആരോടും പൊതുവെ പറയാറില്ല.സിനിമാ തിരക്കുകൾ ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് വട്ട് പിടിക്കാത്തത്. അമ്മയുള്ളപ്പോൾ അമ്മയിലൂടെയാണ് ഞാൻ എല്ലാം കണ്ടിരുന്നത്. ഇവിടെ ഇപ്പോൾ എല്ലാവരുമുണ്ട്. ഇതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് ചെല്ലുമ്പോൾ ഞാൻ ഒറ്റപ്പെട്ടില്ലേ’-കുളപ്പുള്ളി ലീല പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

