ചരിത്രം കുറിക്കാന്‍ കേരളം; രാജ്യത്താദ്യമായി സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാര്‍ത്ഥ്യമാകുന്നു

രാജ്യത്ത് തന്നെ ആദ്യം നടപ്പാക്കുന്ന തീരുമാനവുമായി കേരള സര്‍ക്കാര്‍. സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൈത്താങ്ങാകുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ യാഥാര്‍ത്ഥ്യമാകുന്നത്. പെന്‍ഷന്‍, വിവാഹ ധനസഹായം, പഠന സഹായം ഉള്‍പ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി ക്ഷേമനിധിയിലേക്ക് നല്‍കും. അടയ്ക്കുന്ന തുക തൊഴിലാളികളുടെ പെന്‍ഷനും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും. 18 വയസ് പൂര്‍ത്തിയായതും 55 വയസ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തവരും അംഗത്വത്തിന് അപേക്ഷിക്കുന്ന വര്‍ഷമോ അതിനു തൊട്ടുമുമ്പുളള രണ്ടു വര്‍ഷങ്ങളിലോ ഏതെങ്കിലും ഒരു വര്‍ഷം കുറഞ്ഞത് 20 ദിവസം എങ്കിലും അവിദഗ്ദ്ധ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുളളവരുമായവര്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാകാം.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ക്ഷേമനിധിയുടെ ഗുണഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമനിധിയുടെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലക്കാട് കോട്ടമൈതാനിയില്‍ നിര്‍വ്വഹിക്കും. തദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ക്ഷേമനിധിയുടെ ഭാഗമായി ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ചുവടെ

1) 60 വയസ്സ് പൂര്‍ത്തിയായിട്ടുളളതും 60 വയസ്സ് വരെ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളളതുമായി അംഗങ്ങള്‍ക്ക് പെന്‍ഷന്‍

2) 10 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് അംശദായം അടച്ചിട്ടുളള ഒരംഗം മരണപ്പെട്ടാല്‍ കുടുംബപെന്‍ഷന്‍

3) അസുഖം അല്ലെങ്കില്‍ അപകടം മൂലം ഒരംഗം മരണപ്പെട്ടാല്‍ സാമ്പത്തിക സഹായം

4) അംഗഭംഗം അല്ലെങ്കില്‍ അവശതമൂലം തൊഴില്‍ ചെയ്യാന്‍ കഴിയാതെ നിധിയിലെ അംഗത്വം അവസാനിപ്പിക്കേണ്ടിവന്നാല്‍, ഒരംഗം അടച്ച അംശദായതുക വിനിര്‍ദ്ദേശിക്കപ്പെട്ട പലിശ സഹിതം തിരികെ ലഭ്യമാകുന്നു.

5) ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങള്‍ക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം

6) വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹം, വനിതാ അംഗങ്ങളുടെ പ്രസവം എന്നിവയ്ക്ക് സാമ്പത്തിക സഹായം.

7) അംഗങ്ങളുടെ മക്കളുടെ പഠനാവശ്യത്തിന് സാമ്പത്തിക സഹായം.

2005 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി രാജ്യത്ത് നിലവില്‍ വന്നത്. ആദ്യം 200 ജില്ലകളിലാണ് പദ്ധതി ആരംഭിച്ചത്. അതില്‍പ്പെട്ട ഒരു ജില്ലയാണ് പാലക്കാട് ജില്ല. ഈ പാലക്കാട് തന്നെയാണ് രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉദ്ഘാടനം നടക്കുന്നതും. തൊഴിലുറപ്പു പദ്ധതിയുടെ ശരിയായ നടത്തിപ്പിനും പദ്ധതിയുടെ ഗുണമേന്മ ഉറപ്പുവരുത്താനുമായി നടപ്പിലാക്കുന്ന സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ ആദ്യമായി നഗരങ്ങളിലെ അസംഘടിത തൊഴിലാളികള്‍ക്കായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച് രാജ്യത്തിന് മാതൃകയായ സംസ്ഥാനവും കേരളമാണ്.

?ഇന്ന് രാജ്യത്താകെ 15.03 കോടി കുടുംബങ്ങളിലായി 26.81 കോടി തൊഴിലാളികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്റ്റീവ് തൊഴിലാളി കുടുംബങ്ങള്‍ 9.55 കോടിയും തൊഴിലാളികള്‍ 14.29 കോടിയുമാണ്. ഇവരില്‍ 6.1 കോടി കുടുംബങ്ങളില്‍ പ്പെട്ട 8.76 കോടി തൊഴിലാളികള്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍ ലഭിച്ചത്. അവര്‍ക്കുതന്നെ ശരാശരി 47 തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് ലഭിച്ചത്. 100 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചത് കേവലം 36.01 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ്. 5.8 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് നൂറുതൊഴില്‍ ദിനങ്ങള്‍ ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കാവശ്യമായ തുക നീക്കി വയ്ക്കുന്നില്ലെന്നു മാത്രമല്ല തുടര്‍ച്ചയായി വെട്ടിക്കുറക്കുന്നു. 2020-21 ല്‍ 1,11,719 കോടിയായിരുന്നു പദ്ധതിക്കായി വിനിയോഗിച്ചത്. 2021-22 ആയപ്പോള്‍ പദ്ധതി ചെലവു 1,06,489 കോടിയായി ചുരുക്കി. 2022-23 ല്‍ അത് വീണ്ടും 1,01,038 കോടിയായി ചുരുക്കി. നടപ്പുവര്‍ഷത്തേക്കാകട്ടെ കേവലം 60000 കോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.

ഇത് യഥാസമയം തൊഴില്‍ നല്കുന്നതിനും കൂലി ലഭ്യമാക്കുന്നതിനും തടസ്സമാകുന്നതിനു പുറമെ തൊഴില്‍ ദിനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഇതിനുപുറമെയാണ് ഓരോ പഞ്ചായത്തിലും ഏറ്റെടുക്കാവുന്ന പ്രവര്‍ത്തികളുടെ എണ്ണം വെട്ടിച്ചുരുക്കുക, ആധാര്‍ അധിഷ്ഠിത പേയ്മെന്റ്, പുതിയ NMMS, PFMS തുടങ്ങിയവയും പദ്ധതിയില്‍ നിരവധി തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി കേരളത്തില്‍ തൊഴിലുറപ്പു പദ്ധതി രാജ്യത്തിനു തന്നെ മാതൃകയായി നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് 20.67 ലക്ഷം കുടുംബങ്ങളിലായി 24.95 ലക്ഷം ആക്റ്റീവ് തൊഴിലാളികളാണുള്ളത്. അവരില്‍ 15.51 ലക്ഷം കുടുംബങ്ങളില്‍പ്പെട്ട 17.59 ലക്ഷം തൊഴിലാളികള്‍ പദ്ധതി കഴിഞ്ഞ വര്‍ഷം പ്രയോജനപ്പെടുത്തി. ശരാശരി 63 തൊഴില്‍ ദിനങ്ങള്‍. 4.49 ലക്ഷം കുടുംബങ്ങള്‍ക്കും 100 തൊഴില്‍ ദിനം ലഭിച്ചു. 29 ശതമാനം കുടുംബങ്ങള്‍ക്കും നൂറുതൊഴില്‍ ദിനം ലഭിച്ചു. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് രാജ്യത്താകെ ശരാശരി 52 തൊഴില്‍ ദിനങ്ങള്‍ നല്‍കിയപ്പോള്‍ കേരളത്തില്‍ 86 തൊഴില്‍ ദിനങ്ങള്‍ നല്‍കി. മാത്രമല്ല പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് നൂറുതൊഴില്‍ ദിനത്തിനുപുറമെ സംസ്ഥാന സര്‍ക്കാര്‍ ട്രൈബല്‍ വികസനഫണ്ട് ഉപയോഗിച്ച് 100 തൊഴില്‍ ദിനങ്ങള്‍ കൂട്ടിചേര്‍ത്ത് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന ട്രൈബല്‍പ്ലസ് പദ്ധതി രാജ്യത്തിന് മാതൃകയായി നടപ്പിലാക്കിവരുന്നു.

ഇതിനോടൊപ്പമാണ് കേരളത്തില്‍ നഗര പ്രദേശങ്ങള്‍ക്കു വേണ്ടി അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി 2011 മുതല്‍ നടപ്പിലാക്കിവരുന്നത്. ഈ പദ്ധതിയിലും 3,18,463 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 41,11,753 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. സംസ്ഥാനത്തു നൂറുതൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സായി 1000 രൂപ വീതം തുടര്‍ച്ചയായി നല്‍കിവരുന്നു.

സംസ്ഥാനത്തു തൊഴിലെടുക്കുന്നവരില്‍ 90 ശതമാനം ഗ്രാമീണ മേഖലയിലെ സ്ത്രീകളാണ്. മേറ്റുമാരിലാവട്ടെ 100 ശതമാനം സ്ത്രീകള്‍ തന്നെയാണ്. ഈ വലിയ വിഭാഗം തൊഴിലാളികളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി നിയമം പാസ്സാക്കിയത്. അതിന്റെ നടത്തിപ്പിനായുള്ള ക്ഷേമനിധി ബോര്‍ഡും നിലവില്‍ വരികയാണ്. ലക്ഷകണക്കിന് തൊഴിലാളികള്‍ക്കും, ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ആശ്വാസമായി നിരവധി ക്ഷേമബോര്‍ഡുകള്‍ സംസ്ഥാനത്തു ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സാമൂഹ്യ സുരക്ഷപെന്‍ഷന്‍ പദ്ധതിയും, വാസയോഗ്യമായ വീടും, മെച്ചപ്പെട്ട വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങളുമെല്ലാം കേരളം നടപ്പിലാക്കി വരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഗ്രാമീണ തൊഴിലുറപ്പു മേഖലയിലെയും നഗര പ്രദേശങ്ങളിലെ അയ്യങ്കാളി നഗരതൊഴിലുറപ്പു പദ്ധതിയിലെയും തൊഴിലാളികള്‍ക്കുള്ള തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News