
എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച മോഹൻലാലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് ചിത്രത്തിൻ്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ. സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി താനറിഞ്ഞുവെന്നും പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നുമാണ് മോഹൻലാൽ കുറിച്ചത്. ഈ പോസ്റ്റാണ് ഇപ്പോൾ പൃഥ്വിരാജ് ഷെയർ ചെയ്തിരിക്കുന്നത്.
അതേസമംയ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെയുണ്ടായ ആരോപണങ്ങളില്‍ പ്രതികരിച്ച് അദ്ദേഹത്തിന്റെ അമ്മയും അഭിനേത്രിയുമായ മല്ലികാ സുകുമാരന്‍ രംഗത്ത് വന്നു. എമ്പുരാന്‍ എടുത്തതിലൂടെ മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലര്‍ മനഃപൂര്‍വം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഈ സിനിമയുടെ അണിയറയില്‍ എന്താണ് നടന്നത് എന്ന് അറിയാവുന്ന തനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതില്‍ അങ്ങേയറ്റം വേദന ഉണ്ടെന്ന് മല്ലികാ സുകുമാരന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം താന്‍ മകനെ വിളിക്കുമ്പോള്‍ അവന്‍ ഗുജറാത്തില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നെന്നും ‘ഞാന്‍ തിരക്കില്‍ ആണ് അമ്മേ… ലാലേട്ടന്‍ വന്നിട്ടുണ്ട്. ഇതു വരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചര്‍ച്ച ചെയ്യണം’ എന്നാണ് അവന്‍ പറഞ്ഞതെന്നും മല്ലികാ സുകുമാരന്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല എടുക്കുന്ന ഘട്ടത്തില്‍ സീനുകള്‍ തിരുത്തണമെങ്കില്‍ അതിന് വേണ്ടി എഴുത്തുകാരനായ മുരളി ഗോപി എപ്പോഴും സന്നദ്ധനായിരുന്നെന്നും അവര്‍ വ്യക്തമാക്കുന്നു.
ചില മാധ്യമങ്ങളെയും മല്ലികാ സുകുമാരന്‍ വിമര്‍ശിക്കുന്നുണ്ട്. അടിക്കടി ചാനലില്‍ നിന്ന് ചാനലിലേക്ക് ചാടിക്കളിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരെ പോലെ അഭിപ്രായം മാറ്റുന്നവന്‍ അല്ല പൃഥ്വിരാജ് എന്നാണ് ഇവര്‍ക്കുള്ള മറുപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here