
പ്രേമത്തില്‍ മേരിയായെത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. തൻ്റെ പുതിയ ചിത്രം കിഷ്കിന്ദാപുരിയുടെ പ്രമോഷനിടെ വളരെ വൈകാരികമായ അനുഭവം പങ്കുവെക്കുകയാണ് നടി. തൻ്റെ സുഹൃത്തുമായുണ്ടായ തര്‍ക്കത്തിൻ്റെ വേദനാജനകമായ ഓർമയാണ് നടി പങ്കുവെച്ചത്. സുഹൃത്തിൻ്റെ അവസാന സന്ദേശത്തിന് മറുപടി നൽകാത്തത് തന്നെ ഏറെ വേദനിപ്പിച്ച കാര്യമായി മാറിയെന്ന് നടി തുറന്നുപറഞ്ഞു. ചെറിയ തെറ്റിദ്ധാരണകൾ പോലും ഒരിക്കലും മാഞ്ഞുപോകാത്ത ഖേദമായി മാറാനിടയുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു.
സാധാരണയായി ചിരിച്ചും സന്തോഷത്തോടെയും അഭിമുഖത്തിലെത്തുന്ന നടി അനുപമ, മന സ്റ്റാർസിൻ്റെ അഭിമുഖത്തിലാണ് തൻ്റെ മനസ്സിനെ ഇന്നും വേട്ടയാടുന്ന ഒരു അനുഭവം പങ്കുവെച്ചത്. തർക്കത്തെ തുടര്‍ന്ന് ഒരു സുഹൃത്തിനോട് വളരെ നാളായി അയാളോട് മിണ്ടാതിരുന്നു. എന്നാല്‍ കുറേ നാളുകള്‍ക്ക് ശേഷം മെസ്സേജ് അയച്ചു. വീണ്ടും വഴക്കുണ്ടാകേണ്ടായെന്ന് കരുതി താൻ ആ മെസ്സേജ് അവഗണിച്ചുവെന്നും പിന്നീട് സുഹൃത്തിൻ്റെ മരണവാര്‍ത്തയാണ് അറിയാൻ കഴിഞ്ഞതെന്ന് അവര്‍ പറഞ്ഞു.
ALSO READ: ലോക ഉടൻ ഒടിടിയിലേക്കോ?: പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാൻ
അയാളുടെ മെസ്സേജിന് മറുപടി നല്‍കാതിരുന്നത് ഇന്നും തന്നെ വേട്ടയാടുന്നുവെന്ന് അവര്‍ പറഞ്ഞു. തനിക്ക് മറക്കാൻ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വിചാരിക്കുന്ന വളരെ മോശം ഓർമ്മകളിൽ ഒന്നാണ് അതെന്ന് അവര്‍ വികാരാധീനയായി പറയുന്നു. പ്രിയപ്പെട്ടവരുമായുള്ള വഴക്കുകളും തെറ്റിദ്ധാരണകളും ചിലപ്പോൾ ഒരിക്കലും തീരാത്ത ഖേദമായി മാറാമെന്ന് നടി ഓര്‍മ്മിപ്പിക്കുന്നു. അതേസമയം, ഹൊറർ ചിത്രമായ കിഷ്കിന്ദാപുരിയിൽ, മൈഥിലിയായാണ് അനുപമ എത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

