
ദൃശ്യ ദാമോദരൻ
ടൈം ട്രാവൽ ചെയ്യാൻ ഒരു അവസരം ലഭിച്ചാൽ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് പറഞ്ഞ നടൻ കിഷോറാണ് ഇപ്പോൾ താരം. നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ഭരണത്തിൽ രാജ്യം അത്രയേറെ അപകടത്തിലാണെന്നും അത് തിരത്തപ്പെടേണ്ടതാണെന്നും പറയാൻ ഇന്നത്തെ ഇന്ത്യയിൽ ചില്ലറ ധൈര്യമൊന്നും പോരാ. അനീതിക്കെതിരെ നിർഭയം ശബ്ദമുയർത്തുന്ന ആർജവത്തിന്റെ പേരുകൂടിയായി കിഷോർ മാറുന്നു.
‘മെല്ലിസൈ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ആ ചോദ്യം കിഷോർ നേരിടുന്നത്. ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചാൽ എന്തുചെയ്യും? കിഷോറിന് പക്ഷേ അധികം ആലോചിക്കേണ്ടിവന്നില്ല. ഉത്തരം പൊടുന്നനെയായിരുന്നു. ‘2014ലേക്ക് പോയി പ്രധാന മന്ത്രിയെ മാറ്റും’.
പിന്നെയൊരു പൊട്ടിച്ചിരിയും. നിങ്ങളിത് പോസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചുകൊണ്ടാണ് കിഷോർ ഉത്തരം പറഞ്ഞ് തുടങ്ങുന്നത് തന്നെ. ഉത്തരം പറഞ്ഞുകഴിഞ്ഞും അത് തന്നെ ചിരിച്ചുകൊണ്ട് ആവർത്തിക്കുന്നു. ‘നിങ്ങളിത് കൊടുക്കുമായിരിക്കില്ല അല്ലേ?’
ആ ചോദ്യം വർത്തമാന ഇന്ത്യയുടെ കലുഷിതമായ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം കൂടിയാണ്. സത്യം പറയുന്നവരെ നിശബ്ദരാക്കുന്ന, അനീതി ചോദ്യംചെയ്യുന്നവരുടെ വായടപ്പിക്കുന്ന ബിജെപിയുടെ ഫാസിസത്തിന്റെ തുറന്നുകാട്ടൽ. കിഷോറിന് പക്ഷേ അതിൽ ഭയമില്ല. ഇഡിയെ വിട്ട് മോദി ആക്രമിക്കുമോ എന്നും അയാളപ്പോൾ ചിന്തിച്ചില്ല. കാരണം രാജ്യത്ത് ഈ ഫാസിസ്റ്റ് ഭരണം നട്ടുനനടച്ച് വളർത്തുന്ന വർഗീയതയും ചേരിതിരിവുകളുമാണ് അയാളെ ഭയപ്പെടുത്തുന്നതും അസ്വസ്ഥനാക്കുന്നതും.
കിഷോറിന് ഓൺസ്ക്രീനിൽ ആരാധകർ ഏറെയാണ്. വില്ലൻ വേഷങ്ങളിലാണ് താരം ഏറെ തിളങ്ങിയിട്ടുള്ളതെങ്കിലും ‘റെക്ക’ എന്ന വിജയ് സേതുപതി സിനിമയിലെ റൊമാന്റിക് പ്രകടനത്തിന് പ്രത്യേക ഫാൻബേസുണ്ട്. കർണാടകയിലെ ചന്നപട്ടണം സ്വദേശിയായ കിഷോറിന് കന്നഡ സാഹിത്യത്തിൽ മാസ്റ്റർ ബിരുദവുമുണ്ട്. കോളേജ് അധ്യാപകൻ ആയിരുന്ന കിഷോർ ഇന്ന് തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമാണ്.
ഏതായാലും കിഷോറിന്റെ വാക്കുകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പരസ്പരമുള്ള വെറുപ്പ് കാരണം നമ്മുടെ രാജ്യം അത്രയും അപകടകരമായ അവസ്ഥയിലൂടെയാണിപ്പോൾ കടന്നുപോവുന്നതെന്നും അത് ബിജെപി ഭരണത്തിന്റെ ഫലമാണെന്നും പറയാൻ കാണിച്ച ധൈര്യത്തിന് നിരവധിപ്പേരാണ് കൈയടിക്കുന്നത്. ഇതൊക്കെയാണ് ഹീറോയിസമെന്ന് നെറ്റിസൺസ് വാഴ്ത്തുന്നു. ഓൺസ്ക്രീനിലെന്ന പോലെ ജീവിതത്തിലും അയാൾ കൈയടികൾ ഏറ്റുവാങ്ങുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


