
സഹനടൻ പവൻ സിംഗ് പൊതുവേദിയിൽ വെച്ച് മോശമായി സ്പര്‍ശിച്ചതിന് പിന്നാലെ ഭോജ്പുരി ഇൻഡസ്ട്രി വിട്ട് നടി അഞ്ജലി രാഘവ്. ഹരിയാൻവി മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധേയയായ നടി, അടുത്തിടെ റിലീസ് ചെയ്ത ‘സയ്യാ സേവാ കരേ’ എന്ന ഗാനത്തിന്റെ പ്രചാരണ പരിപാടിയിലാണ് തൻ്റെ സമ്മതമില്ലാതെ നടൻ സ്പര്‍ശിച്ചത്. പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടി ഇപ്പോള്‍ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതിന് ശേഷം താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും, വേദിയിൽ വെച്ച് പ്രതികരിക്കാതിരുന്നതിനെക്കുറിച്ച് നിരവധി പേർ ചോദ്യം ചെയ്തതായും നടി പറഞ്ഞു. അപ്പോൾത്തന്നെ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്നും അടിക്കാത്തതെന്താണെന്നും ചിലർ ചോദിച്ചു. മറ്റുചിലർ സംഭവസമയത്ത് ചിരിച്ചതിന് തന്നെ കുറ്റപ്പെടുത്തിയെന്ന് നടി വീഡിയോയില്‍ പറയുന്നു.
ALSO READ: ഉത്തര്‍പ്രദേശില്‍ സിനിമ ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകനെ ആക്രമിച്ചു; പ്രദേശവാസി അറസ്റ്റില്‍
അരയിൽ ചൂണ്ടി എന്തോ അവിടെ ഒട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് നടൻ മോശമായി സ്പര്‍ശിച്ചതെന്ന് അഞ്ജലി പറഞ്ഞു. അതിനാലാണ് അപ്പോള്‍ ചിരിച്ച് സംസാരിച്ചതെന്ന് നടി വിശദീകരിക്കുന്നു. പിന്നീട് തൻ്റെ ടീം അംഗത്തോട് എന്തെങ്കിലുമുണ്ടോയെന്ന് നോക്കാൻ പറഞ്ഞപ്പോഴാണ് അവിടെ ഒന്നുമില്ലെന്നും തന്നെ മോശമായി സ്പര്‍ശിച്ചതെന്നും മനസ്സിലായത്. പിന്നീട് വളരെയധികം ദേഷ്യം വന്നുവെന്നും കരഞ്ഞുവെന്നും അവര്‍ പറഞ്ഞു. നടിയുടെ വീഡിയോക്ക് പിന്നാലെ പവൻ സിംഗ് ക്ഷമാപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

