
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച സംഭവത്തിൽ നടി അറസ്റ്റിൽ. അസമീസ് നടി നന്ദിനി കശ്യപ് ആണ് അറസ്റ്റിലായത്. യുവാവിനെ ഇടിച്ച ശേഷം ഇവർ കടന്നുകളയുകയായിരുന്നു എന്നാണ് കേസ്. ഗുവാഹാട്ടി പോലീസ് ആണ് നടിയെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അമിതവേഗത്തിലെത്തിയ സ്‌കോര്‍പിയോ ആണ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഇടിച്ചിട്ടത്. യുവാവിന്റെ ദേഹത്തുകൂടെ കയറിയിറങ്ങിയ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. നല്‍ബാരി പോളിടെക്‌നിക്കിലെ വിദ്യാര്‍ഥിയും ഗുവാഹാട്ടി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പാര്‍ട്ട് ടൈം ജീവനക്കാരനുമായ സമീയുള്‍ ഹഖ് ആണ് മരിച്ചത്.
അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം യുവാവിന്റെ സഹപ്രവര്‍ത്തകര്‍ പിന്തുടര്‍ന്നു. ഒരു അപാര്‍ട്‌മെന്റിന് സമീപം വാഹനം കണ്ടെത്തി. നടി വാഹനം ഇവിടെ ഒളിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. നടിയും യുവാവിന്റെ സഹപ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായതായും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.
പരിക്കിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും നടിയെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ആരോപണം നടി നിഷേധിച്ചു. യുവാവ് മരിച്ചതോടെ നടിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം കൂടെ ചേര്‍ത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

