
നിരവധി ആരാധകരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ സൃഷ്ടിച്ച കൊറിയൻ പോപ്പ് ബാൻഡ് ആണ് ബിടിഎസ്. സംഗീതത്തിന്റെ വിസ്മയജാലം തീര്‍ക്കുന്ന പര്‍പ്പിള്‍ മാജിക് ആണ് അവർ കാഴ്ച വയ്ക്കുന്നത്. ജങ് കുക്ക്, വി, ജിമിന്‍, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍.എം. എന്നിങ്ങനെ ഏഴ് അംഗങ്ങളാണ് ബാൻഡിൽ ഉള്ളത്. പാട്ടുകളിലൂടെ അവർ പങ്കുവയ്ക്കുന്ന ആശയങ്ങൾ പലപ്പോഴും വ്യത്യസ്തമാണ്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇവരെ നേരിട്ട് കാണണം എന്നാണ് ഓരോ ആർമിയുടെയും ആഗ്രഹം. ഇപ്പോഴിതാ , ബിടിഎസ് താരങ്ങൾ ഇന്ത്യയിലെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
അടുത്ത വർഷം നടക്കുന്ന വേൾഡ് ടൂറിന്റെ ഭാഗമായി താരങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഹൈബിന്റെ പുതിയ ഓഫീസ് മുംബൈയിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതിനാൽ താരങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.
അതിനു മുന്നോടിയായി, ബിടിഎസ് ബാൻഡിലെ പ്രമുഖ ഗായകനായ ജങ്കൂക്കിന്റെ ആദ്യത്തെ സോളോ ആൽബമായ ‘GOLDEN’-നെ ആസ്പദമാക്കിയുള്ള പ്രത്യേക ആഗോള പ്രദർശനമായ ‘GOLDEN: The Moments’ ആദ്യമായി ഇന്ത്യയിൽ എത്തുകയാണ്.
2025 ഡിസംബർ 12 മുതൽ 2026 ജനുവരി 11 വരെ മുംബൈയിലെ പ്രശസ്തമായ മെഹബൂബ് സ്റ്റുഡിയോസിൽ വെച്ചാണ് എക്സിബിഷൻ നടക്കുന്നത്. ഹൈബുമായി സഹകരിച്ച് ബുക്ക് മൈ ഷോ ലൈവാണ് ഇന്ത്യയിൽ ഈ പ്രദർശനം അവതരിപ്പിക്കുന്നത്.
ടിക്കറ്റുകൾ നവംബർ 6, ഉച്ചയ്ക്ക് 12 മണിക്ക് BookMyShow വഴി വിൽപ്പന ആരംഭിച്ച് കഴിഞ്ഞു. 1499 രൂപ മുതലാണ് ടിക്കറ്റിന്റെ വില. വേൾഡ്ടൂറിന്റെ ഭാഗമായാണ് ഗോൾഡൻ ദ മൊമന്റ്സ് പ്രദർശനം ഇന്ത്യയിലും ഒരുക്കിയിരിക്കുന്നത്. ജങ് കുക്ക് എന്ന കെ- പോപ്പ് സിങ്ങറിലേക്കുള്ള നാൾവഴികൾ, ഇതുവരെ ആരും പറയാത്ത കഥകൾ, ഒരിക്കലും കണ്ടിട്ടില്ലാത്ത ഫോട്ടോകൾ, ജങ് കുക്കിന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളുടെ വീഡിയോകൾ, സൗണ്ട് ട്രാക്കുകൾ തുടങ്ങിയവ പ്രദർശനത്തിന്റെ ഭാഗമാകും.
ഒരു മണിക്കൂറാണ് പ്രദർശനം. സൗത്ത് കൊറിയൻ എന്റർടെയ്ൻമെന്റ് കമ്പനിയായ ഹൈബിയുടെ ഔദ്യോഗിക പേജിലൂടെയാണ് വിവരം അനൗൺസ് ചെയ്തത്. പ്രദർശനത്തിന്റെ ഔദ്യോഗിക ടീസറും പുറത്തിറങ്ങി. സൗത്ത് കൊറിയയിലും ന്യൂയോർക്കിലും പ്രദർശനം നടത്തിയിരുന്നു. ടിക്കറ്റ് എടുക്കുന്നവർക്ക് എന്നും ഓർമയിൽ സൂക്ഷിക്കാനായി ലിമിറ്റഡ് എഡിഷൻ ഫോട്ടോ ടിക്കറ്റും ഗോൾഡൻ ടിക്കറ്റും ലഭിക്കും. മിക്ക ദിവസങ്ങളിലെയും ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

