
മലയാള സിനിമയിൽ ഹാസ്യത്തിന്റെ നിലവാരം ഉയർത്തിയതും പ്രേക്ഷകന്റെ ആസ്വാദന നിലവാരം ഉയർത്തിയതും ശ്രീനിവാസനാണെന്ന് നടൻ ജഗദീഷ്. എന്നെ ഞാനാക്കിയതിൽ പ്രധാന വ്യക്തി അദ്ദേഹമാണെന്നും ജഗദീഷ് പറഞ്ഞു. കൊച്ചിയിലെ വസതിയിൽ പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണെനെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെ ആയിരുന്നു തങ്ങളുടെ ആത്മബന്ധത്തിന്‍റെ തുടക്കമെന്ന് ജഗദീഷ് ഓർത്തെടുത്തു. ജഗദീഷിന്റെ രണ്ടാമത്തെ ചിത്രമായ ഇതിന്‍റെ തിരക്കഥാകൃത്തായിരുന്നു ശ്രീനിവാസൻ. ഒരു സുഹൃത്തിനും സഹോദരനും അപ്പുറം ഒരു ഗുരുസ്ഥാനത്താണ് താൻ ശ്രീനിവാസനെ കണ്ടതെന്നും ജഗദീഷ് പറഞ്ഞു.
മലയാള സിനിമയിലെ ഹാസ്യത്തിന്റെ നിലവാരം ഉയർത്തുന്നതിൽ ശ്രീനിവാസൻ വഹിച്ച പങ്ക് വളരെ വലുതാണ്. അശ്ലീലമോ ഡബിൾ മീനിങ് സംഭാഷണങ്ങളോ ഇല്ലാത്ത, ‘തലച്ചോറിന്റെ ഹാസ്യമാണ്’ അദ്ദേഹം രചിച്ചിട്ടുള്ളതെന്നും ജഗദീഷ് പറഞ്ഞു. തിരക്കഥ എഴുതുമ്പോൾ സീനുകളുടെ ക്രമം അദ്ദേഹത്തിന്റെ മനസ്സിൽ കൃത്യമായി ഉണ്ടാകും. പലപ്പോഴും കോമഡി സീനുകൾ എഴുതാൻ അദ്ദേഹം എടുക്കുന്ന കഠിനാധ്വാനം അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പോലും ബാധിച്ചിട്ടുണ്ട്.
‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നിവ അദ്ദേഹത്തിന്റെ സംവിധാന മികവ് തെളിയിക്കുന്ന ചിത്രങ്ങളാണെന്നും ജഗദീഷ് വ്യക്തമാക്കി. മറ്റുള്ളവരെ കളിയാക്കുന്നതിനേക്കാൾ സ്വയം പരിഹസിച്ചുകൊണ്ട് ഹാസ്യം സൃഷ്ടിച്ചാണ് ശ്രീനിവാസൻ വ്യത്യസ്തനായത്. സമൂഹത്തിലെ ഏത് പ്രസ്ഥാനത്തോടും പാർട്ടിയോടും തനിക്ക് പറയാനുള്ള കാര്യങ്ങൾ ഭയമില്ലാതെയും ആർജ്ജവത്തോടെയും തുറന്നു പറയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേതെന്നും ജഗദീഷ് ഓർത്തെടുത്തു.
സിനിമാ ബന്ധത്തേക്കാളേറെ അടുത്ത വ്യക്തി ബന്ധമായിരുന്നു ശ്രീനിവാസനുമായി ഉണ്ടായിരുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ജീനിയസുകളിൽ ഒരാളാണ് ശ്രീനിവാസൻ. നൂറോ ഇരുനൂറോ വർഷങ്ങൾ കഴിഞ്ഞാലും മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീനിവാസന്റെ ഹാസ്യം എന്നും ഉയർന്നുതന്നെ നിൽക്കുമെന്നും ജഗദീഷ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

