
തമിഴ് നടൻ വിജയ്‌യുടെ ചിത്രം ജനനായകന്റെ റിലീസ് തുലാസിൽ. ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റ് ഉടൻ നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് താൽക്കാലികമായി തടഞ്ഞത്. കേസ് ജനുവരി 21-ലേക്ക് മാറ്റി.
സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് പ്രതിസന്ധി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിട്ടുണ്ട്. ചിത്രത്തിലെ രാഷ്ട്രീയ സൂചനകളും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട പരാമർശങ്ങളുമാണ് ജനനായകന് എതിരായ നീക്കത്തിനുപിന്നിലെ കാരണമെന്ന് ടിവികെ നേതാക്കൾ ആരോപിച്ചിരുന്നു. പൊങ്കൽ റിലീസ് ആയി എത്തേണ്ട ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ ആണ്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ രാഷ്ട്രീയ ആക്ഷൻ ത്രില്ലറിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രമായതിനാൽ ആരാധകർ വലിയ ആവേശത്തിലായിരുന്നു. 500 കോടിയോളം രൂപയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്.
അതേസമയം ശിവകാർത്തികേയൻ ചിത്രം പരാശക്തി നാളെ തീയറ്ററുകളിൽ എത്തും. ചിത്രത്തിലും സെൻസർ ബോർഡ് അവസാന നിമിഷം വെട്ടുകൾ പറഞ്ഞിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

