
മോഹൻലാലിനെക്കുറിച്ചുള്ള രസകരമായ ഓർമ പങ്കുവെച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. കെ എസ് ആർ ടി സി പരസ്യ ചിത്രത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കവേയാണ് മന്ത്രി ഓർമകൾ പങ്കുവെച്ചത്. നടനായ ശേഷം മോഹൻലാലിനെ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി കണ്ട അനുഭവമാണ് മന്ത്രി തുറന്നുപറഞ്ഞത്.
ഇരുവരുടെയും പിതാക്കന്മാർ അടുത്ത സുഹൃത്തുക്കളായിരുന്നു. ലാലേട്ടന്റെ വീട്ടിലേക്ക് പോകാറുള്ള കാര്യവും ഗണേഷ് കുമാർ പറഞ്ഞു. ‘അന്ന് ലാലേട്ടൻ സിനിമയിൽ ഒന്നുമില്ല. പക്ഷെ അത് കഴിഞ്ഞ് ലാലേട്ടൻ സിനിമയിൽ അഭിനയിച്ചു, സ്റ്റാറായി. ഞാനും എന്റെ സഹോദരിയും കൂടി മോഹൻലാലിനെ കാണാൻ കൊണ്ടുപോകാമോ എന്ന് അമ്മയോട് ചോദിച്ചു. കൊണ്ടുപോകാം എന്ന് അമ്മ ഉറപ്പ് തന്നു.
അങ്ങനെ അമ്മ ശാന്തമാമിയെ (മോഹൻലാലിന്റെ അമ്മ) വിളിച്ചു. ലാലു ഇവിടെ ഉണ്ട് ഇങ്ങ് വാ എന്നായിരുന്നു അങ്ങേത്തലക്കലെ മറുപടി. അവിടേക്ക് ചെല്ലുമ്പോൾ ഷർട്ട് ഒന്നും ഇടാതെ ഒരു കൈലി മാത്രം ഉടുത്തിട്ട് ഇരിക്കുകയാണ് ലാലേട്ടൻ. അങ്ങനെ മോഹൻലാൽ എന്ന നടനെ കാണാൻ പറ്റി’, ഗണേഷ് കുമാർ പറഞ്ഞു.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ഇറങ്ങിയ സമയത്തായിരുന്നു അദ്ദേഹത്തിന്റെ വീട്ടിൽ പോയതെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘അന്നും ഇന്നും എന്നോട് അദ്ദേഹത്തിന് സ്നേഹമാണ്. എന്നെ ‘മോനെ’ എന്നേ വിളിക്കുകയുള്ളൂ. അത്രയും വലിയ സ്നേഹമാണ്. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ എനിക്ക് വേണ്ടി വോട്ട് ചോദിക്കാൻ മനസ് കാണിച്ചു എന്നത് എന്നോടുള്ള സ്നേഹ വാത്സല്യം തന്നെയാണെന്ന് എനിക്കറിയാം’, ഗണേഷ് കുമാർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


