
സിനിമ പഠിക്കാൻ മദ്രാസിന് വണ്ടി കയറുമ്പോൾ കാതിലെ കടുക്കൻ വിറ്റ കാശുമായി ഓടിയെത്തിയ ബാലൻ്റേയും അശോക് രാജിൻ്റേയും കഥ മലയാളിയുള്ളടുത്തോളം കാലം മറക്കില്ല. കാലം വേർപിരിക്കാത്ത സൗഹൃദത്തിൻ്റെ ‘കഥ പറയുമ്പോൾ’ കണ്ട് നിൽക്കുന്നവരുടെ കണ്ണിനെ ഈറനണിയിക്കും. മമ്മൂട്ടിയുടേയും ശ്രീനിവാസൻ്റെയും സൗഹൃദത്തിൻ്റെ കഥ പറയുമ്പോൾ അതിന് അതിർവരമ്പുകളുണ്ടാകില്ല. നിരവധി അഭിമുഖങ്ങളിൽ ഇവരുടെ സൗഹൃദത്തിന്റെ ആഴം മലയാളി കേട്ടിട്ടുള്ളതുമാണ്.
ഇരുവരും ചേർന്നുള്ള ഒരു അഭിമുഖത്തിൽ പരസ്പരം കളിയാക്കുന്നതും അവതാരികയെ കളിയാക്കുന്നതുമെല്ലാം കാണാം. മമ്മൂട്ടി വക്കീൽ ആയിരിക്കെ വാദിച്ച കേസുകളും അവയിലെ സംഭവങ്ങളുമെല്ലാം ഹാസ്യത്തിൻ്റെ മേമ്പൊടി ചാലിച്ച് അവതരിപ്പിക്കുന്നുണ്ട്. ഇത് സമൂഹ മാധ്യമങ്ങളിലുൾപ്പടെ ഏറെ ശ്രദ്ധ നേടിയതുമാണ്. സൈക്കിളിൽ ഡബിൾ വച്ചതിന് കേസ് വാദിച്ചെന്ന് ശ്രീനിവാസൻ പറയുമ്പോൾ അയാളെ തൂക്കിക്കൊന്നു എന്ന് മമ്മൂട്ടി കളിയാക്കി പറയുന്നുമുണ്ട്. താരങ്ങളുടെ ഈ സൗഹൃദ സംഭാഷണം കാണികളെ ചിരിപ്പിച്ചിരുന്നു.
മമ്മൂട്ടിക്ക് ആദ്യമയി സിനിമയിൽ അഭിനയിച്ചതിനുള്ള ചെക്ക് നൽകുന്നതും ശ്രീനിവാസനാണെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തിൽ ഓർത്തെടുക്കുന്നുണ്ട്. മേളമെന്ന സിനിമയിൽ 500 രൂപയുടെ ചെക്കാണ് അന്ന് മമ്മൂട്ടിക്ക് നൽകിയിരുന്നത്. ഇങ്ങനെ നിരവധിയായ ഓർമകൾ ഇവർക്കുണ്ട്. സിനിമയെ നെഞ്ചേറ്റിയ ഇവരുടെ സൗഹൃദത്തിൻ്റെ കഥ പറഞ്ഞാൽ തീരില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

