പെണ്ണുങ്ങളെല്ലാം നിങ്ങളുണ്ടാക്കിയ അളവുതൂക്കത്തിന് ചേരുന്ന വഴക്കമുള്ളവര്‍ അല്ല; ഗൗരിയുടേത് ‘സോ കോള്‍ഡ്’ ആണുങ്ങള്‍ക്കുള്ള മറുപടി

gouri

ഒരാണും പെണ്ണും എങ്ങനെയാകണം എന്ന് തീരുമാനിക്കുന്നത് ആരാണ്? ജീവിതത്തിലായാലും സിനിമകളിലായാലും നായികയും നായകനും തമ്മിലുള്ള ചേര്‍ച്ച എങ്ങനെയാണ് നമുക്ക് ഫിസിക്കല്‍ അപ്പിയറന്‍സ് മാത്രമാണ് എന്ന് പറയാന്‍ സാധിക്കുക. നായകന്‍ എപ്പോഴും വെളുത്ത് നല്ല ശരീരമുള്ള നല്ല ഉയരത്തിലുള്ള വ്യക്തിയും നായിക നീളം കുറഞ്ഞ് വെളുത്ത സീറോ സൈസിലുള്ള പെണ്‍കുട്ടിയും ആയിരിക്കണമെന്ന വാശി സത്യത്തില്‍ ആര്‍ക്കാണ് ? സിനിമയുടെ കഥ എഴുതുന്ന തിരിക്കഥാകൃത്തിനും സിനിമയുടെ സംവിധായകനും ചിലപ്പോള്‍ സാഹചര്യങ്ങള്‍ക്കും കഥയ്ക്കും അനുസരിച്ച് അങ്ങനെ തീരുമാനിക്കേണ്ടി വന്നേക്കാം. അപ്പോഴും ഇങ്ങനെയായിരിക്കും നായികയും നായകനുമെന്നും അല്ലെങ്കില്‍ ഭാര്യയും ഭര്‍ത്താവും ഈ രൂപത്തിലുള്ളവരായിരിക്കണമെന്നും സമൂഹത്തിന് എങ്ങനെ തീരുമാനിക്കാനാകും? അതിനപ്പുറത്തേക്ക് അത്തരത്തിലുള്ള തീരുമാനമെടുക്കാനുള്ള റൈറ്റ്‌സ് സമൂഹത്തിനുണ്ടോ എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തമായത്.

കഴിഞ്ഞ ദിവസം നടി ഗൗരി ജി കിഷന്‍ തന്റെ തമിഴ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പരസ്യമായി ബോഡീഷെയ്മിങ്ങിന് ഇരയായത് നാം കണ്ടതാണ്. സിനിമയുടെ പ്രമോഷന്‍ നടക്കുന്നിടത്ത് വന്നിരുന്നു ആ പടത്തേക്കുറിച്ചോ കഥാപാത്രത്തേക്കുറിച്ചോ ചോദിക്കാതെ മുന്നിലിരിക്കുന്നവരെ ബോഡി ഷെയിം ചെയ്യുന്നതും സ്വകാര്യതയിലേക്ക് കടന്നു കയറുന്നതുമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു പേര് മാധ്യമ പ്രവര്‍ത്തനമല്ല എന്ന് ഗൗരി സധൈര്യം പറഞ്ഞുവയ്ക്കുന്നുണ്ട്. പ്രമോഷന്റെ വാര്‍ത്താസമ്മേളനത്തില്‍ അന്‍പതോളം പുരുഷന്മാര്‍ക്കിയയിടെ ഏക സ്ത്രീ ആയിരുന്നു ഗൗരി. അത്തരം ഒരു സാഹചര്യത്തില്‍പ്പോലും അവരെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ചില പുരുഷന്മാര്‍ ഗൗരിയെ ബോഡീഷെയ്മിങ് നടത്തി അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ സംവിധായകനും നായകനും ഒന്നും മിണ്ടാതെ അടുത്തിരിക്കുന്നുണ്ട് എന്നതാണ് മറ്റൊരു വിരോധാഭാസം. ഒപ്പമുള്ള പുരുഷന്മാര്‍ ആരും ഗൗരിയെ പിന്തുണക്കാതെ സേഫ് സോണ്‍ പിടിച്ചു നിന്നു എന്ന് മാത്രമല്ല, അതിനൊക്കെ മൗനാനുവാദം നല്‍കുക കൂടിയായിരുന്നു.

Also read – കടൽകടന്ന് കൊടുമൺ പോറ്റി ; മമ്മൂട്ടിയുടെ ഭ്രമയുഗം ഓസ്‌കര്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും

സ്ത്രീകളുടെ സംരക്ഷണവും മാന്യതയും ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെതിരായി ഒരു സ്ത്രീ തന്നെ പ്രതികരിക്കുന്ന കാഴ്ച കുറച്ചധികം തീവ്രതയേറിയാതാണ്. അതേനിമിഷം അവള്‍ക്ക് വേണ്ടി ഒരു പുരുഷന്‍ പോലും വാ തുറക്കുന്നില്ല എങ്കില്‍ ആ പുരുഷന്മാരുടെ മൗനം തന്നെ അവള്‍ക്കെതിരെയുള്ള ഏറ്റവും വലിയ പങ്കാളിത്തമാണ്. മൗനത്തിലൂടെ അനീതിക്ക് അനുമതി നല്‍കുന്ന പങ്കാളിത്തം. ബഹുമാനം ഇല്ലെങ്കില്‍ ഒരു കൂട്ടം എത്ര വലുതായാലും, അവള്‍ അവിടെ സേഫ് അല്ല എന്ന് തന്നെയാണ് അര്‍ത്ഥം. അതായത് ആക്രമണം എന്നാല്‍ ശരീരികമായി കീഴ്‌പ്പെടുത്തല്‍ എന്ന് മാത്രമല്ല, മറിച്ച്
ആക്രമണം ചിലപ്പോള്‍ വാക്കില്‍, ചിലപ്പോള്‍ നിശ്ശബ്ദതയില്‍, ചിലപ്പോള്‍ ദൃഷ്ടിയില്‍ പോലും മറഞ്ഞിരിക്കുന്നുണ്ട്. കാലങ്ങളായി തുടര്‍ന്നുപോരുന്ന ഒരു ദുഷ്പ്രവണതയെ ഒരു സ്ത്രീ ചോദ്യം ചെയ്തപ്പോള്‍ സപ്പോര്‍ട്ടിനായി അവിടെ കൂടിനിന്ന ഒരാണും തയ്യാറായില്ല എന്നു മാത്രമല്ല, മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തത് പച്ചയായ പുരുഷമേധാവിത്വത്തിന്റെ മറ്റൊരു ഭാവം തന്നെയാണ്.

ഒരു സ്ത്രീയുടെ രൂപം പുരുഷന്റെ അളവില്‍ ഫിറ്റ് ആകുന്നുണ്ടോ എന്ന മനോഭാവത്തില്‍ നിന്ന് എന്നായിരിക്കും മനുഷ്യര്‍ കരകയറുക. പലപ്പോഴും വണ്ണമുണ്ടെങ്കിലും സുന്ദരിയാണ് കേട്ടോ എന്ന പ്രശംസപോലും പാട്രിയാര്‍ക്കിയന്‍ കാഴ്ചപ്പാടുകളാണ്. സ്ത്രീയെ രൂപം, ഭാരം, സൗന്ദര്യം എന്ന മൂന്നു മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അളക്കുന്ന മനോഭാവമാണ് ഇതെല്ലാം തന്നെ. ഇതെല്ലാം ഒരു സമൂഹത്തിന് തീരുമാനിക്കാന്‍ കഴിയുന്ന സാഹചര്യമാണ്, ആദ്യം മാറ്റപ്പെടേണ്ടത്. വണ്ണമുള്ള, നീളം കുറഞ്ഞ, നിറം കുറവുള്ള മനുഷ്യര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യാന്‍ സമൂഹത്തിന്റെ അനുവാദം വേണമെന്ന് പറയുന്നത് വെറും നിസ്സാരമായി തള്ളിക്കളയേണ്ട മനോഭാവമല്ല.

ഒരാണിന്റെ മുഖത്തുനോക്കി അവന്റെ ശരീരത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമില്ലാത്തവര്‍ സ്ത്രീകള്‍ക്ക് നേരെ ആക്രോശിക്കുന്നത് പെണ്ണുങ്ങള്‍ മറുപടി പറയാതെ പരസ്യമായി കരയുമെന്നും മാനസികമായി തളരുമെന്നും കരുതിയാണെങ്കില്‍ ആ സോ കോള്‍ഡ് ആണുങ്ങളോട് ഒരു കാര്യം മാത്രം പറയാം, നിങ്ങള്‍ പ്രതീക്ഷിക്കുന്ന നിങ്ങള്‍ ആഗ്രഹിക്കുന്ന ആ കാലം കഴിഞ്ഞു. എല്ലാ പെണ്ണുങ്ങളും നിങ്ങള്‍ക്കുവേണ്ടിയുണ്ടാക്കിയ അളവു തൂക്കത്തിന് ചേരുന്ന വഴക്കമുള്ളവര്‍ ആകില്ല എന്ന് മനസിലാക്കുമ്പോള്‍ മാത്രമേ ഈ സമൂഹത്തിന് മാറിച്ചിന്തിക്കാന്‍ കഴിയൂ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News