
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ഒരു സാധാരണ ബസ് കണ്ടക്ടറിൽ നിന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് ഉയർന്ന ഇതിഹാസമാണ് ശിവാജി റാവു ഗെയ്‌ക്‌വാദ് എന്ന രജനീകാന്ത്. ഇന്നും അദ്ദേഹത്തിന്റെ ഏത് സിനിമ ടിവിയിൽ വന്നാലും നമ്മൾ കാണാറുണ്ട്. ഏത് പ്രായക്കാർക്കും ആഘോഷിക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളാണ് അദ്ദേഹം 50 വർഷത്തെ സിനിമാ ജീവിതത്തിൽ സമ്മാനിച്ചിട്ടുള്ളത്.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷകളിലായി 170-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമയുടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെയും ഹൃദയത്തിൽ പതിപ്പിച്ചുവെച്ച ഒരു സുവർണ്ണ കാലഘട്ടമായിരുന്നു ഇത്. സിനിമകളിലെ തനതായ ശൈലിയിലുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിനും വൺ ലൈനറിനും വലിയൊരു ആരാധകവൃന്ദമുണ്ട് ഇവിടെ.
1975-ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രജനീകാന്ത് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ആദ്യകാലങ്ങളിൽ അദ്ദേഹം ചെറിയ നെഗറ്റീവ് വേഷങ്ങൾ ചെയ്തു, പിന്നീട് ആയിരുന്നു സൂപ്പർ സ്റ്റാറിലേക്കുള്ള വളർച്ച. 1990-കളിൽ രജനികാന്തിന്റെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. ‘ദളപതി’ (1991), ‘അണ്ണാമലൈ’ (1992), ‘ബാഷ’ (1995), ‘പടയപ്പ’ (1999) തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തെ ‘സൂപ്പർസ്റ്റാർ’ പദവിയിൽ ഉറപ്പിച്ചു. ‘ബാഷ’ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നായി അക്കാലത്ത് മാറി.
ALSO READ: ടോമി ഷെൽബി മടങ്ങിവരുന്നു, കിലിയൻ മർഫിയുടെ ‘പീക്കി ബ്ലൈൻഡേഴ്‌സ്’ സിനിമ തിയേറ്ററുകളിൽ എത്തുക എപ്പോൾ?
‘കബാലി’ (2016), ‘പേട്ട’ (2019) എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ വിന്റേജ് സ്റ്റൈലിന് വലിയ പ്രശംസ നേടിക്കൊടുത്തപ്പോൾ, 2020-ൽ പുറത്തുവന്ന ‘ദർബാർ’ ഏറെ നിരൂപകപ്രശംസ നേടി. അടുത്തിടെ ലോകേഷ് കനകരാജിന്റെ കൂലിയിൽ സൗബിൻ ഷാഹിർ, നാഗാർജുന അക്കിനേനി എന്നിവർക്കൊപ്പം അഭിനയിച്ചു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. 2023 ലെ ഹിറ്റ് ചിത്രമായ ജയിലറിന്റെ രണ്ടാം ഭാഗമാണിത്.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2000-ൽ പത്മഭൂഷണും, 2016-ൽ പത്മവിഭൂഷണും, 2019-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

