
സിനിമയെ സിനിമയായി കാണണമെന്നും സിനിമ കണ്ടതിനു ശേഷം പ്രേക്ഷകര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് തനിക്കോ സംവിധായകര്‍ക്കോ ഉത്തരവാദിത്തമില്ലെന്നും നടൻ ശ്രീനാഥ് ഭാസി. താരത്തിന്റെ പുതിയ ചിത്രമായ ‘പൊങ്കാല’യുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമാ രംഗത്ത് യുവാക്കളുടെ പിന്തുണയുള്ള താരമായത് കൊണ്ട് വയലന്‍സടക്കമുള്ള രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഉത്തരവാദിത്വമില്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു ആയിരുന്നു മറുപടി.
“സിനിമയാടാ, ആളുകള്‍ക്ക് സിനിമ കണ്ടാല്‍ പോരെ. അതില്‍ കൂടുതലുള്ള വിവരം മലയാളികള്‍ക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഈ സിനിമ കണ്ടിട്ട് ആള്‍ക്കാര്‍ വല്ലതും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ കണ്ടല്ല ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നത്. ആര്‍ട്ട് റിഫ്‌ളെക്ട്‌സ് ലൈഫ്, ലൈഫ് റിഫ്‌ളെക്‌സ് ആര്‍ട്ട്. ആളുകളുടെ മനസ്സിലുള്ള കാര്യങ്ങളുടെ പ്രതിഫലനമാണ് സിനിമ. ഇതെല്ലാം കണ്ടിട്ട് എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് വട്ടാണ്.’ എന്നും താരം പറഞ്ഞു.
സംവിധായകന് ഇഷ്ടമുള്ള പടമേ അവര്‍ ചെയ്യുള്ളൂ. അല്ലെങ്കില്‍ അവര്‍ക്ക് വേറെയെന്തെങ്കിലും ജോലി ചെയ്താല്‍ മതിയല്ലോ. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ കലകള്‍ക്കും വേണം. അയ്യോ ഞാനിത് ചെയ്തിട്ട് ആളുകള്‍ കണ്ട് എന്തെങ്കിലും ചെയ്യുമോ എന്ന് പേടിച്ചിരുന്നാല്‍ ഒരു കാര്യവും ചെയ്യാന്‍ പറ്റില്ല. സിനിമ അത്തരത്തിലൊരു മീഡിയമാണ്. ആളുകളെ തിരുത്തേണ്ടതും പഠിപ്പിക്കേണ്ടതും തന്റെ ഉത്തരവാദിത്വമെല്ലെന്നും” താരം പറഞ്ഞു. നമ്മളെല്ലാവരും പൊളിറ്റിക്കലാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സിനിമ ചെയ്യുന്നതെന്നും അതിന്റപ്പുറത്തേക്കുള്ള ഉത്തരവാദിത്തങ്ങളൊന്നും തലയില്‍ വച്ചു നടക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

