അതുല്യമായ സൃഷ്ടികൾ സിനിമ ലോകത്തിന് സംഭാവന ചെയ്ത ശ്രീനിനവാസൻ. എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ച മഹാ പ്രതിഭ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ശ്രീനിവാസൻ എന്ന ടൈറ്റിൽ സ്ക്രീനിൽ കാണുമ്പോൾ മലയാളിയുടെ ചുണ്ടിൽ ഒരു നറു പുഞ്ചിരി വിരിയും. പാഴായി പോകാത്ത ദൃശ്യാവിഷ്കാരങ്ങളായിരിക്കും അവയെല്ലാം. ഏത് മേഖലയിലാണെങ്കിലും ശ്രീനിവാസന് പകരം ശ്രീനിവാസൻ തന്നെയാണ്.
അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി. സാധാരണക്കാരനെ സ്ക്രീനിൽ അടയാളപ്പെടുത്തി. ആറടിപ്പൊക്കവും ഒത്ത ശരീരവുമെന്ന നായക സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി. 2006 ൽ മികച്ച അഭിനയത്തിനുള്ള കേരള സംസ്ഥാന സർക്കാരിൻ്റെ പ്രത്യേക പരാമർശം ലഭിച്ചു. വ്യക്തവും ശക്തവുമായ നിലപാടുകൾ പറയുന്ന കഥയും തിരക്കഥയുമെഴുതി. അതിലൂടേയും വാർപ്പ് മാതൃകകളെ മാറ്റി രചിച്ചു. ശ്രീനിവാസന്റെ കഥകൾക്ക് വ്യക്തമായ അടിത്തറയുണ്ടായിരുന്നു. എല്ലാ അസമത്വങ്ങളേയും അത് ചോദ്യം ചെയ്തിരുന്നു. ‘ഓടരുതമ്മാവ ആളറിയാം’ തൊട്ട് ‘ഞാൻ പ്രകാശൻ’ വരെ ശ്രീനിവാസൻ തിരക്കഥകളിൽ തൻ്റേതായ ശൈലി കാത്തു സൂക്ഷിച്ചിരുന്നു. വടക്കു നോക്കി യന്ത്രം, ചിത്രം, മഴയെത്തും മുൻപെ, പട്ടണ പ്രവേശം, അഴകിയ രാവണൻ, സന്മനസുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, മിഥുനം, വരവേൽപ്പ്, കഥപറയുമ്പോൾ തുടങ്ങി നിരവധി തിരക്കഥകൾ ശ്രീനിവാസൻ്റെ തൂലികയിൽ നിന്ന് വിരിഞ്ഞു. ഇവയെല്ലാം മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തു. മികച്ച ചിത്രം, തിക്കഥ, ജനപ്രിയ ചിത്രങ്ങൾ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും സിനിമകൾ നേടിയെടുത്തു. എല്ലാത്തിനുമുപരി ജനഹൃദയങ്ങളിൽ ഇവ ഇപ്പോഴും മരണമില്ലാതെ തുടരുന്നു. ഇതിന്മേൽ മറ്റെന്താണ് ഒരാൾക്ക് നേടേണ്ടത്.
ആക്ഷേപ ഹാസ്യമായിരുന്നു ശ്രീനിവാസൻ്റെ സിനികളുടെ മറ്റൊരു പ്രത്യേകത. സംവിധാനം ചെയ്ത ചിന്താവിഷ്ടയായ സീതയിലുൾപ്പെടെ ഇത് കാണാനും കഴിയും. സമൂഹത്തെ കൃത്യമായി വിമർശിക്കാനും തിരുത്താൻ ശ്രമിക്കുന്നതുമാണ് സൃഷ്ടികളെല്ലാം. ഇവയ്ക്കെല്ലാം ഒരു തീയുണ്ടായിരുന്നു. ഇവയെല്ലാം തീയിൽ ഉരുക്കിയെടുത്തതാണ്. കാലത്തിൻ്റെ അടയാളപ്പെടുത്തലുകളാണ്. അപ്പക്കാളയേയും തളത്തിൽ ദിനേശനേയും രാജേന്ദ്രനേയും പ്രഭാകരനേയുമെല്ലാം എല്ലാ കാലവും മലയാളി ഓർക്കുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

