
ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി കഴിഞ്ഞ ദിവസം തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽ നിന്ന് പുറത്തിറങ്ങണം. കുടുംബത്തെ നോക്കുകയും മുതിർന്നവർ പറയുന്നത് കേൾക്കുകയും വേണമെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ അധിക്ഷേപ പരാമർശം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി തൃഷ. തന്റെ അഭിഭാഷകൻ മുഖേനയാണ് തൃഷാ കൃഷ്ണ തന്റെ രോഷവും മറുപടിയും പ്രകടിപ്പിച്ചത്.
തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തന്നെ സംബന്ധിക്കാത്ത വിഷയങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും താരം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഉയർന്ന രാഷ്ട്രീയ പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും തരംതാഴ്ന്നതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തൃഷയുടെ അഭിഭാഷകൻ പുറപ്പെടുവിച്ച ഔദ്യോഗിക കുറിപ്പിൽ പറയുന്നുണ്ട്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും അങ്ങനെ ആകാൻ ഉദ്ദേശിക്കുന്നില്ല എന്നും താരം വ്യക്തമാക്കി.
മാത്രമല്ല മുൻകാലങ്ങളിൽ തുടർച്ചയായി നിലകൊണ്ടതുപോലെതന്നെ രാഷ്ട്രീയകാര്യത്തിൽ താൻ എല്ലായിപ്പോഴും നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ പ്രകടനങ്ങളിലൂടെ മാത്രം നിർവചിക്കപ്പെടാൻ ആണ് ആഗ്രഹിക്കുന്നത്. അല്ലാതെ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടല്ല. വ്യക്തിജീവിതത്തെ പൊതുമധ്യത്തിൽ ചർച്ചാവിഷയമാക്കരുതെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സംസാരിക്കുമ്പോൾ മാന്യതയും പക്വതയും പാലിക്കണമെന്നും താരം ഓർമ്മിപ്പിച്ചു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കും എന്ന വിജയ്യുടെ പരാമർശമാണ് തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷനെ പ്രകോപിപ്പിച്ചത്. ഇതോടെ ആയിരുന്നു അദ്ദേഹം വിജയ്ക്കും തൃഷയ്‍ക്കും എതിരെ തിരിഞ്ഞത്.
Disrespect should and always will be called out. pic.twitter.com/FmXdIBvAJ6
— Trish (@trishtrashers) February 16, 2026

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

