
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ. യാതൊരു താരജാഡയുമില്ലാത്ത ഈ താരപുത്രന് ആരാധകർ ഒരുപാടാണ്. വല്ലപ്പോഴും മാത്രം സിനിമയിൽ അഭിനയിക്കുകയും ബാക്കി സമയങ്ങളിൽ യാത്രകളും മറ്റുമായി നടക്കുകയും ചെയ്യുന്ന പ്രണവിനെ കണ്ടു കിട്ടാൻ തന്നെ പാടാണ്. ജീത്തു ജോസഫിനൊപ്പം പല ചിത്രങ്ങളിൽ പ്രണവ് അസിസ്റ്റന്റ് ഡയറക്ടായി ജോലി ചെയ്തിട്ടുണ്ട്. അത്തരത്തിൽ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം സെറ്റിൽ വെച്ച് പ്രണവിനോട് സംസാരിച്ചതിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് എസ്തർ. പ്രണവിന്റെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു എന്ന് ഒരിക്കൽ മോഹൻലാൽ എസ്തറിനോട് പറഞ്ഞിരുന്നു. ആ കാര്യം പ്രണവിനോട് എസ്തർ ചോദിച്ചത് ഈ സെറ്റിൽ വെച്ചായിരുന്നു.
പാപനാശത്തിന്റെ ക്രൂവിൽ പ്രണവ് ഉണ്ടായിരുന്നു. കേരളത്തിലായിരുന്നു പാപനാശത്തിന്റെ ഷൂട്ടെങ്കിലും തമിഴ് ക്രൂവായിരുന്നു അധികവും. മോഹൻലാലിൻറെ മകൻ സെറ്റിൽ ഉണ്ടെന്നു അറിഞ്ഞ് പലരും അദ്ദേഹത്തെ കാണാൻ പോയി, അവർ തിരഞ്ഞു നടന്നിട്ട് അപ്പുവിനെ കാണുന്നില്ല. അപ്പോഴാണ് ഒരാൾ നിലത്തിരിക്കുന്ന പ്രണവിനെ ചൂണ്ടിക്കാണിച്ച് കൊടുക്കുന്നത്. ആ കാഴ്ച കണ്ടിട്ട് മോഹൻലാലിന്റെ മകൻ എന്ന് വിശ്വസിക്കാൻ അവർക്ക് പ്രയാസമായിരുന്നു. മുടിയൊക്കെ നീട്ടി, ലാൽ അങ്കിൾ ഇട്ടിരുന്ന ഒരു ലൂസ് ഷർട്ടുമിട്ട് നിലത്തിരിക്കുകയായിരുന്നു കക്ഷി.
ALSO READ: ‘ചില സമയത്ത് ‘വഴിപോക്കൻ’ എന്നൊക്കെ വിളി കേട്ടാൽ പിടിച്ച് ഒരെണ്ണം കൊടുക്കാൻ തോന്നും’; നന്ദു പൊതുവാൾ
പ്രണവ് അധികം സംസാരിക്കാത്ത ആളായിരുന്നു, ഞാനും ആ സമയത്ത് ചെറുതായിരുന്നു. അതുകൊണ്ട് വളരെ കുറിച്ചായിരുന്നു നമ്മൾ തമ്മിൽ സംസാരിച്ചത്. പ്രണവിന്റെ ഒരു ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നായിരുന്നു. അതേകുറിച്ച് ഞാൻ പ്രണവിനോട് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ ചിരിച്ചു കൊണ്ടുള്ള മറുചോദ്യം.
ലാൽ അങ്കിൾ ആണ് ഈ കാര്യം ഒരു നാൾ വരും എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് പറഞ്ഞത്. എസ്തർ എന്ന പേര് മലയാളികൾക്കിടയിൽ അത്ര പരിചിതമല്ലല്ലോ, അതുകൊണ്ട് പേര് മാറ്റണോ എന്നൊരു ചർച്ച ആ സമയത്ത് വന്നു. മണിയൻപിള്ള രാജു അങ്കിൾ അപ്പോൾ ലാൽ അങ്കിളിനോട് അതേകുറിച്ച് ചോദിച്ചു. ഞാനാണെങ്കിൽ എന്റെ പേര് മാറ്റല്ലേ എന്ന് മനസിൽ ഇങ്ങനെ കരുതുകയായിരുന്നു. എന്നാൽ ലാൽ അങ്കിൾ പറഞ്ഞു, ‘ എസ്തർ നല്ല പേരല്ലേ, അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേരാണ് എസ്തർ. അത് വെച്ചോളൂ മാറ്റേണ്ട,’ എന്ന്. അങ്ങനെ ആണ് ആ കാര്യം അറിയുന്നതും പ്രണവിനോട് ചോദിക്കുന്നതും എന്നും എസ്തർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

