
ഒമ്പത് വയസുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാൻ ലക്ഷ്യമിട്ട് അമേരിക്കയിൽ നിന്നും യുകെയിലേക്ക് പറന്നെത്തിയ മുൻ യുഎസ് ഉന്നത ഉദ്യോഗസ്ഥനെ കാത്തു നിന്നത് പോലീസ്. ഒബാമ ഭരണകൂടത്തിലെ ഭീകരവാദ വിരുദ്ധ ഉപദേശകനും അന്താരാഷ്ട്ര ഇൻവെസ്റ്റ്‌മെന്റ് ബാങ്കറുമായ റഹാമിം ഷൈ (47) എന്നയാളാണ് പിടിയിലായത്. ഭീകരസംഘടനകൾക്ക് പണമെത്തുന്നത് തടയുക, ശത്രുപക്ഷത്തുള്ള രാഷ്ട്രങ്ങൾക്കുമേൽ ഉപരോധമേർപ്പെടുത്താൻ സുഹൃദ് രാഷ്ട്രങ്ങളെ സ്വാധീനിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഇയാൾ ഭരണകൂടത്തിന് ഉപദേശം നൽകിയിരുന്നത്.
സംഭവത്തിൽ ഇംഗ്ലണ്ടിലെ ലുട്ടൻ ക്രൗൺ കോടതി പ്രതിക്ക് 11.5 വർഷത്തെ തടവു ശിക്ഷക്ക് വിധിച്ചു. ഇംഗ്ലണ്ടിലെ കിഴക്കൻ കൗണ്ടിയായ ബെഡ്‌ഫോഡ്‌ഷെയറിലെ പൊലീസ് നടത്തിയ രഹസ്യ ഓപറേഷനിലാണ് അമേരിക്കയിലെ ന്യൂജേഴ്‌സി സ്വദേശിയായ ഷൈ പിടിയിലായത്.
ALSO READ; പലസ്തീനില്‍ പുനഃസമാഗമ ആഘോഷം; ബന്ദി കൈമാറ്റത്തിനിടയിലും നരനായാട്ട് തുടര്‍ന്ന് ഇസ്രയേല്‍
ഇയാൾ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടെത്തിയ പെൺകുട്ടി യഥാർത്ഥത്തിൽ പൊലീസിന്‍റെ സാങ്കൽപ്പിക സൃഷ്ടി മാത്രമായിരുന്നു. ഇല്ലാത്ത പെൺകുട്ടിയുടെ മുത്തശ്ശിയായി അഭിനയിച്ച ബെഡ്‌ഫോഡ്‌ഷെയർ പൊലീസിലെ ഉദ്യോഗസ്ഥയുമായി ഒരു മാസത്തോളം ഇന്‍റർനെറ്റ് വഴി ആശയവിനിമയം നടത്തിയ ശേഷമാണ് ഇയാൾ കൂടിക്കാഴ്ചയ്ക്കു വേണ്ടി ഇംഗ്ലണ്ടിലെത്തിയത്.
ഒരു ഓൺലൈൻ ഫോറത്തിലൂടെയാണ് ഇത് തുടങ്ങിയത്. പിന്നീട് മെസേജിംഗ് ആപ്പുകൾ വഴിയും ആശയവിനിമയം നടത്തി. പെൺകുട്ടിയോട് താൻ ചെയ്യാൻ ആഗ്രഹിക്കുന്ന പീഡന രീതികളും ഷൈ വിശദമായി വിവരിച്ചിരുന്നു. ഇതിനായി ഇംഗ്ലണ്ടിലേക്ക് വരാൻ താൻ പൂർണ്ണമായും തയ്യാറാണെന്നും ഇയാൾ പറഞ്ഞിരുന്നു. ഇയാളുടെ ബാഗിൽ നിന്ന് പെൺകുട്ടിയെ വശീകരിക്കാനും പീഡിപ്പിക്കാനും ഉദ്ദേശിച്ചുള്ള വസ്തുക്കൾ പിടികൂടിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്. അമേരിക്കൻ സർക്കാറിന് വേണ്ടി നാറ്റോയിലടക്കം പ്രവർത്തിച്ചിട്ടുള്ളയാളാണ് പ്രതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here