
പരിശീലനപ്പറക്കലിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായിറക്കിയ ബ്രീട്ടീഷ് നേവിയുടെ യുദ്ധവിമാനം എഫ്-35 ബി തിരികെ മടങ്ങാൻ വൈകും. യുകെയിൽ നിന്നും വിദഗ്ധർ എത്തിയ ശേഷമാണ് ഹൈഡ്രോളിക് സംവിധാനത്തിൽ ഉണ്ടായ തകരാർ പരിഹരിക്കാൻ കഴിയുക. വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകരാർ പരിഹരിക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് യുദ്ധവിമാനം അടിയന്തരമായി തിരുവനന്തപുരത്തിറക്കിയത്.
അമേരിക്കൻ നിർമിതമായ ആധുനിക സൂപ്പർസോണിക് യുദ്ധവിമാനങ്ങളുടെ അഞ്ചാം തലമുറയിൽപ്പെട്ട എഫ്-35 ബി ലൈറ്റ്നിങ് 2 വിമാനമാണിത്. എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് കപ്പലിൽ നിന്ന് പരിശീലനത്തിൻ്റെ ഭാഗമായാണ് വിമാനം പറത്തിയത്. അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായെത്തിയ പടക്കപ്പലിൽ നിന്നാണ് വിമാനം പരിശീലനപ്പറക്കലിനായി പറന്നുയർന്നത്.
വിമാനത്തിന് പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല. കടലിൽ വട്ടമിട്ടു പറന്ന് ഇന്ധനം തീരാറായതോടെ, പൈലറ്റ് കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു. ചെന്നൈയിലെ ബ്രിട്ടീഷ് കോൺസുലേറ്റിൻ്റെ അഭ്യർഥനപ്രകാരം വിമാനത്തിൽ ഇന്ധനം നിറച്ചെങ്കിലും സാങ്കേതിക തകരാർ കാരണം പറന്നുയരാനായില്ല. വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകരാർ പരിഹരിച്ചില്ല. ഇതോടെ കഴിഞ്ഞ ഏഴു ദിവസമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്ന യുദ്ധവിമാനത്തിൽ നിലവിൽ, നാല് ജീവനക്കാരാണ് ഉള്ളത്. യുകെയിൽ നിന്നും വ്യോമസേനാ എൻജിനിയർമാരെത്തി സാങ്കേതിക തകരാർ പരിഹരിച്ച ശേഷം വിമാനം തിരികെ വിമാനവാഹിനി കപ്പലിലേക്ക് മടങ്ങുമെന്നാണ് വിവരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here