ഹരിദാസന്റെ ആരോപണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും സംഘവും ; പിവി അൻവർ എംഎൽഎ

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരായ ആരോപണത്തിനുപിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും സംഘവുമെന്ന് പിവി അൻവർ എംഎൽഎ. അഖിൽ മാത്യുവിനെതിരായ ആരോപണത്തിന് പിന്നിൽ വൻ ഗൂഡാലോചന നടന്നുവെന്നതാണ് പിവി അൻവർ എംഎൽഎയുടെ ആരോപണം. പ്രതിപക്ഷ നേതാവും ജില്ലയിലെ ഒരു യുഡിഎഫ് എംഎൽഎയും ഹരിദാസനും ആലുവ ഗസ്റ്റ് ഹൗസിൽ വെച്ച് ഗൂഢാലോചന നടത്തി, യുഡിഎഫിലെ ഉന്നതർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ് ലക്ഷ്യം, പല മന്ത്രിമാർക്കെതിരെയും ഇത്തരം ഗൂഢാലോചനകൾ അണിയറയിൽ നടക്കുന്നു എന്നീ ആരോപണങ്ങളാണ് പിവി അൻവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചത്.

Also Read; ജൂലൈയില്‍ പ്രൊഫൈല്‍ ചിത്രമായി അഖില്‍ മാത്യു ചേര്‍ത്ത ഫോട്ടോ മാര്‍ച്ചില്‍ ലഭിച്ചതെങ്ങനെ? പരാതിക്കാരന്‍ ചിത്രം കാണിച്ചതിലും പൊരുത്തക്കേട്

പോസ്റ്റിന്റെ പൂർണ രൂപമിങ്ങനെ;
‘ഹരിദാസന്റെ ആരോപണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംഘവും. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് കൈക്കൂലി നല്‍കിയെന്ന വാദങ്ങൾ തള്ളി ദൃശ്യങ്ങൾ വന്നിരിക്കുന്നു. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഈ ആരോപണത്തിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ യുഡിഎഫ് എംഎൽഎ യും പരാതിക്കാരനായ ഹരിദാസനും ആലുവ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഗൂഢാലോചന നടത്തിയത്. പ്രതിപക്ഷ നേതാവടക്കം UDF-ലെ ഉന്നതർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ജനശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ഈ പൊറാട്ട് നാടകം പൊട്ടിപൊളിഞ്ഞിരിക്കുന്നുവെന്ന് മനോരമയ്ക്ക് പോലും സമ്മതിക്കേണ്ടി വന്നു.

മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങൾ നടത്തി അടപടലം പരാജയപ്പെട്ടപ്പോൾ കേരളത്തിലെ മന്ത്രിമാർക്കെതിരെ ഈ ഇടതുവിരുദ്ധ ദുഷ്ട സഖ്യം നടത്തുന്ന അസത്യ ജല്‍പനങ്ങള്‍ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്നതിൽ യാതൊരു സംശയവുമില്ല. പല മന്ത്രിമാർക്കെതിരെയും ഇത്തരം ഗൂഢാലോചനകൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് ഞങ്ങൾ അറിയുന്നുണ്ട് സതീശാ…
ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ നേതാവിന്റെ ഇത്തരം ദുഷ്ടപ്രവൃത്തികൾക്കെതിരെ രംഗത്ത് വരണം. ലോകത്തിന് ആകെ മാതൃകയായ രീതിയിൽ കോവിഡിനെയും നിപയെയും നേരിട്ട് സമൂഹത്തിന് മുന്നിൽ തലയുയർത്തി നിന്ന മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ അതേ പാതയിൽ തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജൂം. ഈയടുത്ത് വീണ്ടും നിപയെന്ന മഹാമാരിയെ സധൈര്യം നേരിട്ട, രാപ്പകൽ വിശ്രമമില്ലാതെ തന്റെ സഹപ്രവർത്തകരൊപ്പം അധ്വാനിച്ച് വിജയം വരിച്ച ആരോഗ്യ മന്ത്രിയെയും അവരുടെ ഓഫീസിനെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. തന്റെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി നടത്തുന്ന ഇത്തരം മനുഷ്യത്വ രഹിതമായ പ്രവൃത്തി ഇനിയെങ്കിലും പ്രതിപക്ഷ നേതാവും സംഘവും അവസാനിപ്പിക്കണം. പരാതിക്കാരനായ ഹരിദാസന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഈ ഗൂഢാലോചന വെളിച്ചത്ത് കൊണ്ട് വരേണ്ടതുണ്ട്.’

Also Read; ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരായ ആരോപണം; ആയുഷ് മിഷന്‍ പൊലീസില്‍ പരാതി നല്‍കി

ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ആരോപണമുന്നയിച്ച സംഭവത്തില്‍ അഖില്‍ മാത്യുവിന്റെ ചിത്രം കാണിച്ചതിലും പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ട്. അഖില്‍ മാത്യുവിന്റേതായി ഹരിദാസന്‍ മാധ്യമങ്ങളെ കാണിച്ച ചിത്രം ജൂലൈയില്‍ ‘ഹൃദ്യം’ ക്യാംപയിന്റെ ഭാഗമായി സമൂഹമാധ്യമത്തില്‍ ചേര്‍ത്ത പ്രൊഫൈല്‍ ചിത്രമാണ്. ഏപ്രില്‍ 10ന് അഖിലിനെ കണ്ടതെന്നാണ് പരാതിക്കാരനായ ഹരിദാസിന്റെ വാദം.

ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ ആരോപണത്തില്‍ പരാതിക്കാരന്‍ ഹരിദാസന്റെ ആരോപണം തെറ്റാണെന്ന് വ്യക്തമായിരുന്നു. ഏപ്രില്‍ 10ന് അഖില്‍ മാത്യുവിന് പണം നല്‍കി എന്നായിരുന്നു പരാതിയിലെ വാദം. എന്നാല്‍ അന്നേ ദിവസം ആ സമയം അഖില്‍ മാത്യു പത്തനംതിട്ട മൈലപ്രയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News