‘എന്തോ മഹാതകർച്ച ഉണ്ടായിരിക്കുന്നുവെന്ന തെറ്റിദ്ധാരണ വേണ്ട, വലിയ ചുമതലകളാണ് പുതിയ പ്രതിപക്ഷത്തിന്റെ ചുമലിലുള്ളത്’

thomas isaac

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരം കൊണ്ടുണ്ടായതല്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക്. ബിജെപിയുടെ മൂന്ന് സീറ്റ് വിജയം ആരുടെ ചെലവിൽ എന്നുള്ളത് പരിശോധിക്കാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനുപിന്നാലെ ഫേസ്ബുക്കിലൂടെയാണ് തോമസ് ഐസക് പ്രതികരിച്ചത്. വലിയ ചുമതലകളാണ് പുതിയ പ്രതിപക്ഷത്തിന്റെ ചുമലിലുള്ളതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എൽഡിഎഫിന്റെ ചരിത്രത്തിലെ കനത്ത പരാജയങ്ങളിലൊന്നാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. കേരള ചരിത്രത്തിലെ ഏറ്റവും മികച്ച വികസന മുന്നേറ്റത്തിന്റെ ദശകത്തിന്റെ അവസാനമാണ് ഈ തിരിച്ചടി ഉണ്ടായിട്ടുള്ളതെന്നത് ഒരു വിധിവൈപരിത്യമാണ്. ഒരുകാലത്തും ഇല്ലാത്തവിധമുള്ള സാമൂഹ്യ-ക്ഷേമ വികസനം. അതോടൊപ്പം, അന്യാദൃശ്യമായ പശ്ചാത്തലസൗകര്യ നിർമ്മാണം ഇത്തരമൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല.


ഈ വികസനം തുടരണമോ? അതിന്റെ രാഷ്ട്രീയം എന്ത്? എന്നത് ചർച്ചയാക്കുന്നതിനാണ് എൽഡിഎഫ് ശ്രമിച്ചത്. എന്നാൽ യുഡിഎഫിന്റെ ദുഷ്പ്രചാരണത്തിനാണ് മേൽകൈ ഉണ്ടായതെന്നു വ്യക്തം. ഇതിലൊന്ന് ബിജെപി – എൽഡിഎഫ് ഡീലിനെക്കുറിച്ച് യുഡിഎഫ് നടത്തിയ നട്ടാൽക്കുരുക്കാത്ത നുണ പ്രചാരണമാണ്.


ബിജെപിയുടെ മൂന്ന് സീറ്റ് വിജയം ആരുടെ ചെലവിൽ എന്നുള്ളത് പരിശോധിക്കാനിരിക്കുന്നതേയുള്ളൂ. മൂന്നിടത്തും എൽഡിഎഫ് ആണ് രണ്ടാം സ്ഥാനത്ത്. 2021-നെ അപേക്ഷിച്ച് യുഡിഎഫിന്റെ വോട്ട് നേമത്തും കഴക്കൂട്ടത്തും ഏതാണ്ട് മൂന്നിലൊന്ന് കുറഞ്ഞു.അതോടൊപ്പം ഇടതുപക്ഷ അനുഭാവികളായിട്ടുള്ള ഒരു വിഭാഗം ചില മണ്ഡലങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്തൂവെന്നുള്ളത് വ്യക്തമാണ്. എൽഡിഎഫിന്റെ പല കോട്ടകളിലും ഉണ്ടായിട്ടുള്ള വോട്ട് ചോർച്ച ഇതിനു തെളിവാണ്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നടത്തിയ തെറ്റുതിരുത്തൽ പ്രവർത്തനങ്ങൾ വേണ്ടത്ര വിജയം കണ്ടിട്ടില്ലായെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

also read: ‘ബംഗാളിൽ ബിജെപി വലിയ തോതിൽ പണമൊഴുക്കി’; കേന്ദ്രം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ജനക്ഷേമത്തിന് മുൻഗണന നൽകിയെന്ന് എം എ ബേബി


ഇനിയുള്ള ദിവസങ്ങളിൽ കൂട്ടായി ഈ കടമ വീണ്ടും ഏറ്റെടുക്കും. ജനങ്ങളുടെയും പാർടി അനുഭാവികളുടെയും വിമർശനങ്ങൾ തുറന്ന മനസോടെ പരിശോധിച്ച് തിരുത്തലുകൾ വരുത്തും.എന്തോ മഹാതകർച്ച ഉണ്ടായിരിക്കുന്നുവെന്ന തെറ്റിദ്ധാരണ വേണ്ട. സാധാരണഗതിയിൽ കേരളത്തിൽ അഞ്ച് വർഷംതോറുമുള്ള ഭരണമാറ്റം ഇത്തവണ പത്ത് വർഷം കഴിഞ്ഞാണ് ഉണ്ടായിരിക്കുന്നത്. അതും ഒരു പ്രകടമായ ഭരണവിരുദ്ധ വികാരമില്ലാതെ തന്നെ. ഈ പശ്ചാത്തലത്തിലാണ് സ്വയം വിമർശനത്തിന്റെ പ്രാധാന്യം ഏറുന്നത്.


വലിയ ചുമതലകളാണ് പുതിയ പ്രതിപക്ഷത്തിന്റെ ചുമലിലുള്ളത്. ക്ഷേമ കാര്യങ്ങളിൽ തിരിച്ചുപോക്ക് ഉണ്ടാകില്ലായെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പൊതു ആരോഗ്യത്തിന്റെയും പൊതു വിദ്യാഭ്യാസത്തിന്റെയും സംരക്ഷണം ഏറ്റെടുക്കേണ്ടതുണ്ട്. കിഫ്ബി വഴി തുടങ്ങിവച്ച പദ്ധതികൾ പൂർത്തീകരിക്കുമെന്ന് ഉറപ്പുവരുത്തണം. ഇതിനു പുറമേയാണ് യുഡിഎഫ് നൽകിയിട്ടുള്ള ഗ്യാരണ്ടികൾ. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ ഉപജാപങ്ങളെ പിന്താങ്ങിയ പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. ഇതുവരെയുള്ള നിലപാടുകളുടെ അടിസ്ഥാനത്തിൽ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിനുള്ള ശേഷി യുഡിഎഫിന് ഉണ്ടോയെന്ന് കണ്ടറിയണം.


അധ്വാനിക്കുന്നവരുടെയും ബഹുജനങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ശക്തമായി പോരാട്ടങ്ങൾ ഏറ്റെടുക്കണം. മതനിരപേക്ഷതയിൽ കേരളത്തെ ഉറപ്പിച്ചു നിർത്തണം. ബിജെപിയെ ഇന്നത്തെ നിലയിൽ തളച്ചിടുകയല്ല, പുറകോട്ടു തള്ളിനീക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം.ഒരു സംശയവുംവേണ്ട കൊടുങ്കാറ്റുപോലെ നാം തിരിച്ചുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News