
നടൻ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ വിവാദമായി ഓഡിയോ ക്ലിപ്പ്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഓഡിയോ ക്ലിപ്പ് രശ്മികയുടെ അമ്മയുടേതെന്ന പേരിൽ ഓഡിയോ പ്രചരിച്ചത്. തൻ്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
കന്നഡ നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായി 2018-ൽ നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ അത് മുടങ്ങിയതിനെക്കുറിച്ചുള്ള സംഭാഷണമാണ് പുറത്തുവന്നത്. രശ്മികയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന പേരിലാണ് ഓഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നത്. ഏകദേശം എട്ട് വർഷം മുൻപ് ഒരു കന്നഡ വാർത്താ ചാനലിന് രശ്മികയുടെ അമ്മ നൽകിയ അഭിമുഖത്തിലെ ഭാഗങ്ങളാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ALSO READ: താരങ്ങൾക്കിടയിലും ഹീറോ ; ഇപ്പോൾ ധനികരുടെ പട്ടികയിലും കിങ് ഖാൻ തന്നെ ഹീറോ
2016-ൽ പുറത്തിറങ്ങിയ ‘കിറിക് പാർട്ടി’ എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് രശ്മികയും രക്ഷിതും തമ്മിൽ പ്രണയത്തിലായത്. 2017ൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും 2018ൽ പരസ്പര സമ്മതത്തോടെ വേർപിരിയുകയായിരുന്നു.
വിവാഹനിശ്ചയ വേളയിൽ ഇരു കുടുംബങ്ങളും തമ്മിലുണ്ടായ തർക്കങ്ങളെക്കുറിച്ചും അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുമാണ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്. വ്യക്തിപരമായി തീരുമാനങ്ങളെടുക്കുമ്പോഴും തൊഴിൽ സംബന്ധമായും രശ്മിക വലിയ സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് ഓഡിയോയിൽ അവകാശപ്പെടുന്നു.
ചെറിയ കാര്യങ്ങള്‍ക്കു പോലും രശ്മികയോട് രക്ഷിത് ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഓഡിയോയിൽ പറയുന്നു. വലിയ താരങ്ങള്‍ക്കൊപ്പം രശ്മിക അഭിനയിക്കുന്നത് രക്ഷിതിന് ഇഷ്ടമല്ലായിരുന്നു. അനാവശ്യമായി നിയന്ത്രിക്കുകയും ‘ഗീതാഗോവിന്ദ’ത്തിൻ്റെ ഓഫർ വന്നപ്പോള്‍ ചിത്രം ഉപേക്ഷിക്കാൻ പറഞ്ഞുവെന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നു. ചിത്രത്തിലെ ചുംബന രംഗം വൈറലായതോടെ പ്രശ്നം രൂക്ഷമായെന്ന് സുമൻ മന്ദാനയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോയിൽ അവകാശപ്പെടുന്നു. സമൂഹമാധ്യമത്തിൽ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് തന്നെയും കുടുംബത്തെയും അപമാനിക്കാനാണെന്ന് രശ്മിക പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




