ഡോക്ടറെന്ന പേരില്‍ വിവാഹ തട്ടിപ്പ്, വയനാട് സ്വദേശി പിടിയില്‍

ഡോക്ടര്‍ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി വിവാഹ തട്ടിപ്പ് നടത്തുന്നയാളെ കല്‍പ്പറ്റ പൊലീസ് പിടികൂടി. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടില്‍ സുരേഷ് (45) എന്നയാളെയാണ് തിരുവനന്തപുരത്ത് ഒളിച്ചു താമസിച്ചു വരവെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് ചെയ്തത്. അപ്പോളോ ഹോസ്പിറ്റല്‍, അമൃത ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍ ആണെന്നും ഡോക്ടര്‍ സുരേഷ് കുമാര്‍, ഡോക്ടര്‍ സുരേഷ് കിരണ്‍, ഡോക്ടര്‍ കിരണ്‍ കുമാര്‍ എന്നിങ്ങനെ വിവിധ പേരുകളിലുമാണ് ഇയാള്‍ ആളുകളെ പറ്റിച്ചു കൊണ്ടിരുന്നത്.

ഇയാള്‍ക്ക് കേരളത്തില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസുകള്‍ അടക്കം സമാനമായ കേസുകള്‍ നിലവിലുണ്ട്.വയനാട് സ്വദേശിനിയുടെ പരാതിയിലാണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. കല്‍പ്പറ്റ എ എസ് പി തപോഷ് ബസുമധാരി ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്.

സ്ത്രീ പീഡനക്കേസില്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ചീറ്റിംഗ് കേസിലെ പിടികിട്ടാപ്പുള്ളിയുമാണ് ഇയാള്‍. ഹോസ്പിറ്റല്‍ തുടങ്ങാം എന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സ്ത്രീകളില്‍ നിന്നും ഇയാള്‍ മുതലുകള്‍ കൈക്കലാക്കിയത്. ഇയാളുടെ കയ്യില്‍ നിന്നും 30,000 രൂപയും 5 മൊബൈല്‍ ഫോണുകളും ഡോക്ടര്‍ എംബ്ലം പതിച്ച വാഗണര്‍ കാറും, രണ്ടര പവനോളം വരുന്ന സ്വര്‍ണ്ണ മാലയും, ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന സ്റ്റെതസ്‌കോപ്പ് കോട്ട് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കല്‍പ്പറ്റ എസ് ഐ ബിജു ആന്റണി, പൊലീസ് ഓഫീസര്‍മാരായ നൗഫല്‍ സി കെ, വിപിന്‍ കെ.കെ. അനില്‍കുമാര്‍, ലിന്‍രാജ്, ലതീഷ് കുമാര്‍,സൈറ ബാനു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ള നിരവധി സ്ത്രീകളെ ഇയാല്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News