
മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെ ചമച്ച മറ്റൊരു വ്യാജ വാർത്ത കൂടി ലക്ഷ്യം പിഴച്ചു. കേരള – ഗോവ – പശ്ചിമബംഗാൾ ഗവർണർമാർക്ക് ഞായറാഴ്ച രാത്രി ക്ലിപ്പ് ഹൗസിൽ മുഖ്യമന്ത്രി അത്താഴ വിരുന്ന് ഒരുക്കി എന്നും എന്നാൽ ഗവർണർമാർ ക്ഷണം നിരാകരിച്ചു എന്നുമായിരുന്നു വാർത്ത.
വാർത്ത നിഷേധിച്ച ഗോവ ഗവർണർക്ക് വേണ്ടി രാജ്ഭവൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയതോടെ മാധ്യമങ്ങൾ പടച്ചുവിട്ട വാർത്ത പാളി. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത ദിവസം എങ്ങനെ അത്താഴ വിരുന്ന് സംഘടിപ്പിക്കും എന്നതുപോലും മാധ്യമങ്ങൾ ചിന്തിച്ചില്ല എന്നതാണ് വസ്തുത.
മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ വ്യാജവാർത്തകൾ ഇത് ആദ്യമല്ല. ലക്ഷ്യം പിഴയ്ക്കുന്നതായിരുന്നു ഓരോ വ്യാജവാർത്തയും എന്നത് അടിവരയിടുന്നു ഗവർണർമാർക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ക്ലീസ്ഹൗസിൽ അത്താഴ വിരുന്ന് ഒരുക്കി എന്നും എന്നാൽ ഗവർണർമാർ ക്ഷണം നിരാകരിച്ചു എന്നുമുള്ള വാർത്ത.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ , മലയാളികളായ ഗോവാ ഗവർണർ പി എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് എന്നിവരെ ഞായറാഴ്ച അത്താഴ വിരുന്നിന് ക്ഷണിച്ചു എന്നായിരുന്നു മാധ്യമങ്ങളുടെ വ്യാജ പ്രചരണം. എന്നാൽ ഗവർണർമാർ ക്ഷണം നിരാകരിച്ചു എന്നും. വാർത്ത വന്നതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉടൻ പ്രതികരണവുമായി എത്തുകയും ചെയ്തു.
Also Read: ‘എസ് എസ് എൽ സി പരീക്ഷഫലം മെയ് രണ്ടാം വാരത്തോടുകൂടി പ്രസിദ്ധീകരിക്കും’: മന്ത്രി വി ശിവൻകുട്ടി
ഇതിനിടയിൽ വാർത്തകൾ നിഷേധിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്ക്ക് വേണ്ടി രാജ്ഭവൻ വാർത്താക്കുറുപ്പ് പുറത്തിറക്കി. ഗോവ ഗവർണറെ അത്തരത്തിൽ ഒരു അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല എന്നതായിരുന്നു ആ വാർത്ത കുറുപ്പിനെ സാരാംശം. ഏതോ ഒരു കേന്ദ്രത്തിൽ നിന്ന് പടച്ചുവിട്ട വാർത്ത അതോടെ ഇല്ലാതായി.
എന്നാൽ വാർത്ത നൽകിയവർ പരിശോധിക്കാതെ പോയ ചില കാര്യങ്ങളുണ്ട്. അത്താഴ വിരുന്ന് ഒരുക്കി എന്ന് പറയുന്ന ഏപ്രിൽ 27 ഞായറാഴ്ച മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. രാവിലെ 10.15 ന്റെ ഇൻഡിഗോ വിമാനത്തിൽ കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശിയായ രാമചന്ദ്രന്റെ വീട്ടിലേക്ക് പോയി. റോഡ് മാർഗം അവിടെ നിന്നും ഇടുക്കിയിലേക്ക്. ഏപ്രിൽ 28 എന്ന ഇന്ന്, സർക്കാരിൻറെ വാർഷിക പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഇടുക്കിയിലെത്തിയത്. ഒരു മാസം മുൻപ് തീരുമാനിച്ചതാണ് മുഖ്യമന്ത്രിയുടെ വാർഷിക പരിപാടികൾ എന്നതും മാധ്യമങ്ങൾ ഓർത്തില്ല.
ഇത്തരത്തിൽ ഒരു അത്താഴ വിരുന്ന് പൊടുന്നനെ സംഘടിപ്പിക്കാൻ സാധിക്കില്ല എന്നതും മാധ്യമങ്ങൾ മനപ്പൂർവ്വം വിസ്മരിച്ചു. നാളെ കോട്ടയത്തെ വാർഷിക പരിപാടിക്ക് ശേഷം രാത്രിയോടുകൂടി മാത്രമേ മുഖ്യമന്ത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തുകയുള്ളൂ. വ്യാജവാർത്ത സൃഷ്ടിക്കുന്നവർക്ക് എന്ത് വസ്തുത എന്നത് മാത്രമാണ് അവശേഷിക്കുന്ന കാര്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here