
പൊലീസിനെതിരായ ഒരു വ്യാജവാർത്ത കൂടി പൊളിയുന്നു. ആലപ്പുഴയിൽ പ്രതികളെന്ന് കരുതി വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് ഇടിച്ചിട്ടെന്നും ഇവരെ മർദിച്ചെന്നുമാണ് വ്യാപകമായി പ്രചരിച്ചത്. എന്നാലിത് തെറ്റായ വാർത്തയാണെന്ന് പൊലീസ് വ്യക്തമാക്കി. തെളിവായി വീഡിയോയും പുറത്തുവിട്ടു.
ആലപ്പുഴ ജില്ലാ പൊലീസ് ഇത് സംബന്ധിച്ച് പത്രക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. പൊലീസ് മർദിച്ചു എന്നത് വ്യാജ ആരോപണമാണെന്ന് പൊലീസ് അറിയിച്ചു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ തോട്ടപ്പള്ളി ഭാഗത്ത് വെച്ച് യുവാക്കളെ പൊലീസ് മർദിച്ചു എന്ന തരത്തിലാണ് വ്യാജവാർത്തകൾ പ്രചരിച്ചത്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള ആക്രമണവും യുവാക്കൾക്ക് നേരിട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ. സംഭവസ്ഥലത്തു നിന്നുള്ള വീഡിയോയാണിത്.
പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവാക്കൾ നിർത്താതെ പോവുകയായിരുന്നു. പരിശോധനക്കിടെ നിർത്താതെ പോയ വാഹനം ചേയ്സ് ചെയ്ത് പിടികൂടിയതിനെതിരെയാണ് മുഖ്യധാരാ മാധ്യമത്തിന്റെ വ്യാജവാർത്ത. അതേസമയം യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ വിവരങ്ങൾ പരിവാഹനിൽ പരിശോധിച്ചതിൽ നിന്നും വ്യാപകമായി ഗതാഗതലംഘനം നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
03-09-2025 മുതൽ 26-03-2026 വരെയുള്ള കേവലം ആറുമാസത്തിനുള്ളിൽ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് 31 ചലാനുകളിലായി 42250 രൂപ പിഴത്തുകയാണ് ഈ വാഹന ഉടമയ്ക്ക് നേരെയുള്ളത്. ഇതിൽ രണ്ട് ചലാൻ തുകയായ 5500 രൂപ മാത്രമാണ് യുവാക്കൾ അടച്ചിട്ടുള്ളത്. ബാക്കി 29 ചലാനുകളിലായി 36750 രൂപ പിഴ അടയ്ക്കാൻ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

