
അടിസ്ഥാന ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പാൽഘറിൽ കർഷക പ്രതിഷേധ മാർച്ച്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ സിപിഐ എം, കിസാൻ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആറാമത്തെ കർഷക മാർച്ച് വൻ ജനപങ്കാളിത്തത്തോടെ നടന്നു. 2,500ലധികം കർഷകർ പങ്കെടുത്ത മാർച്ച് ഉപവിഭാഗീയ ഓഫീസർ (SDO) ഓഫീസിലേക്ക് നീങ്ങി ഭൂസംബന്ധമായ നൂറുകണക്കിന് പരാതികളും ആവശ്യങ്ങളും സമർപ്പിച്ചു.
മെയ് 12ന് നടന്ന ഈ മാർച്ചോടെ ജില്ലയിൽ വിവിധ ഭാഗങ്ങളിലായി നടത്തിയ ആറു സമരങ്ങളിൽ ആകെ 31,000-ത്തിലധികം കർഷകർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
കുടിവെള്ളം, ജലസേചനം, വൈദ്യുതി, തൊഴിൽ, വിദ്യാഭ്യാസം, റേഷൻ, റോഡുകൾ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന നിരവധി അടിസ്ഥാന പ്രശ്നങ്ങൾ മാർച്ചിൽ ഉയർത്തിക്കാട്ടി. വിഷയങ്ങളിൽ സമയബന്ധിത നടപടികൾ സ്വീകരിക്കാമെന്ന് എസ്‌ഡിഒ ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എം.എൽ.എയുമായ വിനോദ് നിക്കോളെ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കിരൺ ഗഹ്ല, ജില്ലാ കമ്മിറ്റി അംഗങ്ങളായ സഞ്ജയ് വൻസെ, ഹർഷൽ ലോഹ്‌ഖണ്ഡെ, ഭഗവാൻ ലഹംഗെ, ജോൺ എന്നിവരാണ് മാർച്ചിന് നേതൃത്വം നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

