
മഹാരാഷ്ട്രയിൽ കർഷകരുടെ ദുരിതകഥകൾ തുടർക്കഥയാകുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ആനുകൂല്യങ്ങൾ കാത്തിരുന്ന കർഷകരാണ് വീണ്ടും വഞ്ചിക്കപ്പെട്ടതോടെ മുറവിളി ഉയർത്തുന്നത്. മറാത്തവാഡ മേഖലയിൽ കർഷക ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയിലായ കർഷക കുടുംബങ്ങൾ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കടക്കെണിയിൽ വലയുന്ന വാഷിമിലെ ഒരു കർഷകൻ തന്റെ അവയവങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. സതീഷ് ഇഡോലെ എന്ന കർഷകനാണ് കഴുത്തിലെ ബോർഡിൽ അവയവങ്ങളുടെ വില പ്രദർശിപ്പിച്ച്. തിരക്കേറിയ മാർക്കറ്റിലെത്തി വേറിട്ട പ്രതിഷേധം നടത്തിയത്. 25,000 രൂപയ്ക്ക് കണ്ണുകളും, 75,000 രൂപയ്ക്ക് തന്റെ വൃക്കയും 90,000 രൂപയ്ക്ക് കരളും വിൽക്കാൻ തയ്യാറാണെന്ന് ബോർഡെഴുതിയാണ് പ്രദർശനം. കുടുംബാംഗങ്ങളുടെ അവയവങ്ങളും വിൽക്കാൻ തയ്യാറാണെന്നാണ് ഇഡോലെ പറയുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ്, കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന് ദേവേന്ദ്ര ഫഡ്നവിസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കർഷകരോട് വായ്പ തിരിച്ചടയ്ക്കാനാണ് ധനമന്ത്രി ആവശ്യപ്പെട്ടത്. ഇനി അവയവങ്ങൾ വിൽക്കുകയല്ലാതെ മറ്റൊരു മാർഗമില്ലെന്ന് ഇഡോലെ പറയുന്നു. ഭാര്യയുടെ വൃക്ക 40,000 രൂപയ്ക്കും മകന്റേത് 20,000 രൂപയ്ക്കും ഇളയ കുട്ടിയുടേത് 10,000 രൂപയ്ക്കും വിൽക്കാൻ തയ്യാറാണെന്നും ഈ കർഷകൻ പരിതപിക്കുന്നു.
സർക്കാർ നൽകിയ വാഗ്ദാനം പാലിക്കണമെന്നും വായ്പ തിരിച്ചടയ്ക്കാൻ മാർഗമില്ലാത്തതിനാൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവും കാണുന്നില്ലെന്നുമാണ് ഇഡോലെ കളക്ടർ മുഖേന മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലൂടെ കർഷകന്റെ നിസ്സഹായാവസ്ഥ അറിയിച്ചത്.
ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വിള നശിച്ചതിനാൽ നിലവിൽ കടം വീട്ടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇഡോലെ.
കർഷകർ സ്വന്തം വായ്പകൾക്ക് ഉത്തരവാദികളായിരിക്കണമെന്നും സർക്കാർ അവ എഴുതിത്തള്ളില്ലെന്നുമുള്ള ഉപമുഖ്യമന്ത്രി അജിത്പവാറിന്റെ പ്രസ്താവന സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here