
ഏറെ പ്രതിഷേധങ്ങൾക്കിടെ എഫ്സിആർഎ ഭേദഗതി ബിൽ വീണ്ടും പാർലമെന്റ് വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. എഫ്സിആർഎ ഭേദഗതി ബിൽ ഉൾപ്പെടെ ഏഴ് ബില്ലുകൾ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതിൽ സുപ്രിം കോടതി ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കുന്നത് അടക്കം അഞ്ച് പുതിയ ബില്ലുകൾ ആണുള്ളത്.
എന്നാൽ എഫ്സിആർഎ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധം ആണ് ഉയരുന്നത്. കഴിഞ്ഞ സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നടക്കം വിമർശനം ഉയർന്നതോടെ, കേരള തെരഞ്ഞെടുപ്പ് പശ്ചാത്തലം കണക്കിലെടുത്തും ബിൽ ചർച്ച ചെയ്യാതെ മാറ്റി വെക്കുകയായിരുന്നു. ബില്ല് പിന്‍വലിക്കണമെന്ന് സിബിസിഐ അമിത് ഷായെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സംയുക്ത പാർലമെൻററി സമിതിക്ക് വിട്ട വിക്ഷിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബില്ലും ഈ സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖല ഉൾപ്പെടെ കുത്തക വൽക്കരിക്കാൻ ലക്ഷ്യമിടുന്നതാണ് ബില്ല്. അതേസമയം പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ എൻഡിഎയുടെ യോഗം നാളെ ചേരും. ജൂലൈ 21ന് പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ എൻഡിഎ പാർലമെന്ററി യോഗം ചേരുന്നതിന് മുന്നോടിയായാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ എൻഡിഎ മന്ത്രിമാരുടെ യോഗം ചേരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

