
ഫിഫ ക്ലബ് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ച് ചെല്‍സി. ടുണീഷ്യന്‍ ക്ലബ് ഇ എസ് ടുണീസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇംഗ്ലീഷ് പട തകര്‍ത്തത്. അതേസമയം, പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫെക്ക ജര്‍മന്‍ ക്ലബ് ബയേണിനെ പരാജയപ്പെടുത്തി. അര്‍ജന്റൈന്‍ ക്ലബ് ബൊക്ക ജൂനിയേഴ്‌സിനെ ന്യൂസിലാന്‍ഡ് ക്ലബ് ഓക്ക്‌ലാന്‍ഡ് സിറ്റി സമനിലയില്‍ കുരുക്കി. ഇതോടെ നോക്കൗട്ട് കാണാതെ ബൊക്ക പുറത്തായി. അമേരിക്കന്‍ ക്ലബ് എല്‍ എ എഫ് സി ബ്രസീലിയന്‍ കരുത്തരായ ഫ്‌ളമെംഗോയെയും സമനിലയില്‍ കുടുക്കി.
ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ രണ്ട് ഗോളുകള്‍ നേടി ചെല്‍സി മേധാവിത്വം പുലര്‍ത്തിയിരുന്നു. അധിക സമയത്ത് ടോസിന്‍ അദറാബ്യോയോ, ലിയാം ഡെലാപ് എന്നിവരാണ് ടുണീഷ്യന്‍ ക്ലബിന്റെ വലകുലുക്കിയത്. ഇഞ്ചുറി ടൈമില്‍ ടൈറിക്വ് ജോര്‍ജ് വക ഫിനിഷിങ് ഗോള്‍ കൂടി വന്നതോടെ ചെല്‍സി നോക്കൗട്ടിലേക്ക് പറന്നു.
Read Also: അഞ്ച് സെഞ്ചൂറിയന്മാർ, എന്നിട്ടും തോൽവി; ആദ്യ ടീമായി ഇന്ത്യ
ഗ്രൂപ്പി സിയില്‍ ബയേണിനെ ബെന്‍ഫെക്ക പരാജയപ്പെടുത്തി. കനത്ത പോര് ഉയര്‍ന്ന മത്സരത്തില്‍ 13ാം മിനുട്ടില്‍ ആന്ദ്രെയാസ് ഷെല്‍ദെരപ് ആണ് ബെന്‍ഫിക്കയുടെ ഗോള്‍ നേടിയത്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ഏഞ്ചല്‍ ഡി മരിയ അടക്കമുള്ളവരുടെ ടീമാണ് ബെന്‍ഫെക്ക. ഇതോടെ ഗ്രൂപ്പ് സിയില്‍ ബെന്‍ഫെക്ക ഏഴ് പോയിന്റ് നേടി മുന്നിലായി. ബയേണിന് ആറ് പോയിന്റാണുള്ളത്.
ടൂര്‍ണമെന്റില്‍ ദുര്‍ബല ടീമായി കണക്കാക്കപ്പെട്ട ഓക്ക്‌ലാന്‍ഡ് സിറ്റി ബൊക്ക ജൂനിയേഴ്‌സിനെ സമനിലയില്‍ പിടിച്ചത് ഗംഭീര പോരാട്ടമായി. ടൂര്‍ണമെന്റില്‍ തോല്‍വി ഇല്ലാത്ത ഓക്ക്‌ലാന്‍ഡിന്റെ ഏക മത്സരം കൂടിയായിരുന്നു ഇത്. ഇതോടെ അവര്‍ക്കും ഒരു പോയിന്റായി. മത്സരത്തില്‍ ബൊക്കയ്ക്ക് ഗോള്‍ അടിക്കാന്‍ ആകാത്തത് മറ്റൊരു നാണക്കേടായി. 26ാം മിനുട്ടില്‍ ഓക്ക്‌ലാന്‍ഡിന്റെ നഥാന്‍ ഗാരോയുടെ സെല്‍ഫ് ഗോള്‍ ആണ് ബൊക്കയ്ക്ക് സമനില നേടിക്കൊടുത്തത്. 52ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ ഗ്രേ ആണ് ഓക്ക്‌ലാന്‍ഡിന്റെ ഗോള്‍ നേടിയത്. എല്‍ എ എഫ് സി- ഫ്‌ളമെങോ മത്സരവും സമനിലയില്‍ പിരിഞ്ഞു. അവസാന നിമിഷങ്ങളിലാണ് ഇരു ടീമുകളും ഗോളുകള്‍ നേടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

