ഫിഫ ലോകകപ്പ് 2026: ഫുട്ബോൾ മാമാങ്കത്തിന്റെ നിറം കെടുത്തി അമേരിക്കയുടെ ധാർഷ്ട്യം

FIFA World Cup Telecast In India Nears Final Decision, Zee Group Likely To Secure Rights

അമേരിക്കയുടെ കടുത്ത രാഷ്ട്രീയ നിലപാടുകൾ കായികമാമാങ്കത്തിന്റെ അന്തരീക്ഷത്തെ തുടക്കം മുതലേ കലുഷിതമാക്കിയിരിക്കുകയാണ്. 2025-ലെ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സൊമാലിയയുടെ ഒമർ അർതാന് അമേരിക്കയിൽ പ്രവേശനം നിഷേധിച്ചതാണ് ഇതിൽ ഏറ്റവും വലിയ വിവാദങ്ങൾക്ക് വഴിതുറന്നത്.

ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന ആദ്യ സൊമാലിയൻ റഫറിയാകേണ്ടിയിരുന്ന അർതാനെ, ഇസ്താംബൂളിൽ നിന്ന് മിയാമിയിൽ എത്തിയ ഉടൻ യു.എസ് കസ്റ്റംസ് വിഭാഗം തടയുകയായിരുന്നു. സാധുവായ വിസ ഉണ്ടായിരുന്നിട്ടും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികൃതർ അദ്ദേഹത്തെ തിരിച്ചയച്ചത്. വിഷയത്തിൽ പ്രതികരിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, ഇത് നിർഭാഗ്യകരമായ സംഭവമാണെന്നും എന്നാൽ എല്ലാ കാര്യങ്ങളും ഫിഫയുടെ നിയന്ത്രണത്തിലല്ലെന്നും ചില സമയങ്ങളിൽ നമ്മൾ കാര്യങ്ങളെ ശാന്തമായി സമീപിക്കണമെന്നും പറഞ്ഞ് കൈമലർത്തുകയാണ് ചെയ്തത്.

സെനഗൽ ദേശീയ ടീം അമേരിക്കയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ വിമാനത്താവളത്തിലെ ടാർമാക്കിൽ വെച്ചുതന്നെ താരങ്ങളെ തടഞ്ഞുനിർത്തി കർശന പരിശോധനയ്ക്ക് വിധേയരാക്കി. താരങ്ങളുടെ ബാഗുകൾ പൂർണ്ണമായും തുറന്ന് വിശദമായി പരിശോധിക്കുകയും ഷൂസ് വരെ അഴിച്ച് പരിശോധന നടത്തുകയും ചെയ്തു. ഇറാഖി ഫോർവേഡ് താരം അയ്മെൻ ഹുസൈൻ, യു.എസിൽ എത്തിയതിന് പിന്നാലെ അധികൃതർ കസ്റ്റഡിയിലെടുക്കുകയും ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തു. അമേരിക്കയുടെ ഈ നടപടികൾ വലിയ വിവാദങ്ങൾക്കാണ് വ‍ഴിവെച്ചത്.

Also Read: ഫിഫ ലോകകപ്പ് 2026: ലാറിൻ രക്ഷകനായി; ബോസ്നിയക്കെതിരെ സമനിലയുമായി തടിതപ്പി കാനഡ

അമേരിക്കൻ കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് ഇറാൻ ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നുവെങ്കിലും ഒടുവിൽ അവർ കളിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അമേരിക്കയിലെ വിസ പ്രതിസന്ധി കാരണം അരിസോണയിലെ പരിശീലന ക്യാമ്പ് ഉപേക്ഷിച്ച് മെക്സിക്കോയിലെ ടിഹുവാനയിലാണ് ഇറാൻ ടീം നിലവിലുള്ളത്. മത്സരങ്ങൾക്ക് തൊട്ടുമുമ്പ് മാത്രമേ അവർ യു.എസിൽ പ്രവേശിക്കൂ.

സാമ്പത്തിക നേട്ടവും ആഗോള സൗഹൃദവും ഫിഫയും ആതിഥേയ രാജ്യങ്ങളും അവകാശപ്പെടുമ്പോഴും, പ്രമുഖ താരങ്ങൾക്കും കായിക മാധ്യമപ്രവർത്തകർക്കും റഫറിമാർക്കും ആരാധകർക്കും വിസ നിഷേധിക്കപ്പെട്ടത് ടൂർണമെന്റിന്റെ യഥാർത്ഥ കായിക മൂല്യങ്ങൾക്ക് വലിയ തിരിച്ചടിയാവുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളിൽ കളിക്കളത്തിലെ മത്സരങ്ങളെക്കാൾ ഇത്തരം രാഷ്ട്രീയ ഇടപെടലുകളും വിവേചനങ്ങളും ലോകകപ്പിന്റെ അന്തസ്സിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഫുട്ബോൾ ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News