
ഫിഫ ലോകകപ്പിലെ ആദ്യ നോക്കൗട്ട് പോരാട്ടത്തിൽ കാനഡയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നു. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളടിക്കാൻ സാധിച്ചിട്ടില്ല. കാനഡ പരമ്പരാഗതമായ 4-4-2 ഫോർമേഷനിൽ ഇറങ്ങിയപ്പോൾ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് നോക്കൗട്ട് യോഗ്യത നേടിയ ദക്ഷിണാഫ്രിക്ക യൂറോപ്പിൽ പ്രശസ്തമായ 4-2-3-1 ഫോർമേഷനിൽ ആണ് അണിനിരന്നത്. കളിയുടെ തുടക്കത്തിൽ ആക്രമിച്ചു കളിച്ചത് കാനഡ ആയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്ക പതുക്കെ താളം കണ്ടെത്തിയതോടെ കളിയുടെ ആവേശവും ഇരട്ടിച്ചു. കളിയുടെ ഏഴാം മിനുട്ടിൽ കാനഡയുടെ യൂസ്റ്റാക്വിയോ തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിനു മുകളിൽ കൂടി മൂളിപ്പറന്നു. തുടർന്ന് ലഭിച്ച കോർണർ കിക്കിനും വലിയ അപകടം സൃഷ്ടിക്കാനായില്ല.
തുടർച്ചയായ കാനേഡിയൻ ആക്രമണങ്ങളെ തടയാൻ ദക്ഷിണാഫ്രിക്ക കളിയുടെ വേഗത കുറയ്ക്കാൻ തുടങ്ങി. എന്നാൽ 22ആം മിനുട്ടിൽ കാനഡ ഗോൾ അടിക്കുന്നതിന്റെ വക്കിലെത്തി. യൂസ്റ്റാക്വിയോ അടിച്ച ഫ്രീ കിക്ക് മാർക്ക് ചെയ്യാതെ ഇരുന്ന കൊർണേലിയസിന്റെ തലയിലാണ് എത്തിയത്. എന്നാൽ വശങ്ങളിലേക്ക് അടിക്കുന്നതിന് പകരം കൃത്യമായി ഗോളിയുടെ കൈകളിലേക്ക് ആണ് താരം പന്ത് ഹെഡ് ചെയ്തത്.
Also Read: തോൽവിയറിയാതെ ജയവുമറിയാതെ ചരിത്രത്തിലേക്ക്; ആ റെക്കോർഡ് ഇനി കേപ് വെർഡെക്ക്
ആദ്യപകുതിയുടെ അവസാന മിനുട്ടിൽ കാനഡ സ്കോർ ചെയ്യുന്നതിന്റെ തൊട്ടരികിൽ വരെയെത്തി. കളിയിൽ ടീമിന് ലഭിച്ച മൂന്നാമത്തെ കോർണർ യൂസ്റ്റാക്വിയോ പെനാൽറ്റി ബോക്സിലേക്ക് അടിച്ചു. എന്നാൽ ബോംബിറ്റോയുടെ ഹെയ്ഡർ ക്ലെയർ ചെയ്യാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കു കഴിഞ്ഞില്ല. തുടർന്ന് നടന്ന കൂട്ടപ്പൊരിച്ചിലിൽ പന്ത് വലയിൽ ആകാത്തത് ഭാഗ്യവും ഗോളിയുടെ മികവും കൂടി ചേർന്നത് കൊണ്ടാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

