
ലോകകപ്പ് ആവേശഫൈനലിന് പന്തുരുളാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകർ. ഈ മത്സരം ഫുട്ബോളിന്‍റെ രാജാവ് ലയണൽ മെസിയും രാജകുമാരൻ ലാമിൻ യമാലും തമ്മിലുള്ള പോരാട്ടമെന്നാണ് ഇതിനോടകം ആരാധകരുടെ വാഴ്ത്തുപാട്ട്. അതുകൊണ്ടുതന്നെ മെസിയും യമാലും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കും ഈ ഫൈനൽ പോര് എന്ന് ഏറെക്കുറെ ഉറപ്പിക്കാം. എന്നാൽ മെസിയെ പിടിച്ചുകെട്ടാൻ സ്പെയിനും യമാലിനെ വരുതിയിലാക്കാൻ അർജന്‍റീനയ്ക്കും വ്യക്തമായ പ്ലാനുകളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം…
കഴിഞ്ഞ മത്സരങ്ങളിൽ കണ്ടതുപോലെ മെസി ഈ ഫൈനൽ പോരാട്ടത്തിൽ ഒരു വിങറായി പന്തുതട്ടില്ല എന്നുറപ്പാണ്. മധ്യനിരയിലേക്ക് ഇറങ്ങി കളിച്ച്, മുന്നേറ്റക്കാർക്ക് പന്തെത്തിക്കുകയെന്ന ദൌത്യം തന്നെയായിരിക്കും മെസി നിർവ്വഹിക്കുക. പഴയ വേഗമില്ലെങ്കിലും ഡ്രിബ്ലിങ് പാടവത്തിലൂടെ ഏതൊരു മാധ്യനിരയെയും പ്രതിരോധത്തെയും താളംതെറ്റിക്കാൻ നൊടിയിടയിൽ മെസിക്ക് കഴിയുമെന്ന് ഈ ലോകകപ്പിൽ നിരവധി തവണ നമ്മൾ കണ്ടു.
അതുകൊണ്ടുതന്നെ മെസിയെ തടുക്കാൻ സ്പെയിൻ നിയോഗിക്കുന്നത് മാർക്ക് കുക്കറെയെയാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാൻസിനെതിരെ ഡെംബലയെയും എംബാപ്പെയെയും നിഷ്പ്രഭമാക്കിയത് കുക്കറെയെയായിരുന്നു. വേഗത്തിൽ മുന്നേറി ആക്രമിച്ച് കളിക്കുന്ന കുക്കറെയ മെസിക്ക് തലവേദനയായി മാറുമോയെന്ന് മത്സരം ആരംഭിച്ചാൽ വ്യക്തമാകും.
മറുവശത്ത് സ്പെയിനിന്‍റെ ഏറ്റവും അപകടകാരിയായ ലാമിൻ യമാലിനെ പിടിച്ചുകെട്ടാൻ അർജന്‍റീനയ്ക്കും പ്ലാനുണ്ട്. ഈ ലോകകപ്പിൽ ഇതുവരെ യഥാർഥ മികവിലേക്ക് എത്താൻ യമാലിന് കഴിഞ്ഞിട്ടില്ല. ഫെബ്രുവരിയിൽ പരിക്കിന്‍റെ പിടിയിലായ യമാൽ, അതിൽനിന്ന് മുക്തനായി വരുന്നതേയുള്ളു. എന്നാൽ സെമി വരെയുള്ള സ്പെയിനിന്‍റെ കുതിപ്പിൽ യമാലിന്‍റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ നമ്മൾ പലതവണ കണ്ടതാണ്.
എന്നാൽ ഫൈനലിൽ യമാലിനെ പിടിച്ചുകെട്ടാനുള്ള ഉത്തരവാദിത്തം സ്കലോണി ഏൽപ്പിക്കുന്നത് നിക്കോ ടാഗ്ലിയാഫിക്കോയെയായിരിക്കും. നേരത്തെയും ആക്രമിച്ച് കളിക്കുന്ന എതിരാളികളെ ഫലപ്രദമായി മാർച്ച് ചെയ്ത ട്രാക്ക് റെക്കോർഡ് 33കാരനായ അർജന്‍റീന ലെഫ്റ്റ് ബാക്കിനുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് നിരയിലെ അപകടകാരിയായ ഒസ്മാൻ ഡംബലെയെ പിടിച്ചുകെട്ടാൻ സ്കലോണി നിയോഗിച്ചതും ടാഗ്ലിയാഫിക്കോയെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

