
ഫിഫ ലോകകപ്പ് 2026 ഫൈനൽ മത്സരം ഫുട്ബോൾ ആരാധകർക്ക് വലിയ സ്‌ക്രീനിൽ ആസ്വദിക്കാനായി അവസരമൊരുങ്ങുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലുള്ള തെരഞ്ഞെടുത്ത തിയറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന് ടൂറിസം, സാംസ്കാരികം, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ജൂലൈ 20-ന് പുലർച്ചെ 12.30-ന് (ഇന്ത്യൻ സമയം) അമേരിക്കയിലെ ന്യൂയോർക്ക് ന്യൂജഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ സ്പെയിനും അർജന്റീനയും ഏറ്റുമുട്ടും. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം കേരളത്തിലെ ആരാധകർക്കും കൂട്ടായ അനുഭവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഫുട്ബോൾ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് തിരുവനന്തപുരം കൈരളി ശ്രീ കോംപ്ലക്സിലെയും കോഴിക്കോട് കൈരളി ശ്രീ കോംപ്ലക്സിലെയും തിയറ്ററുകളിലാണ് ഫൈനൽ മത്സരം, സാധാരണ ടിക്കറ്റ് നിരക്കിൽ തത്സമയം പ്രദർശിപ്പിക്കുക. വലിയ സ്‌ക്രീനിൽ, ആവേശഭരിതമായ ആരാധകക്കൂട്ടത്തിനൊപ്പം ലോകകപ്പിന്റെ കലാശപ്പോരാട്ടം ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

