
ഫിഫ വേൾഡ് കപ്പ് ആവേശത്തിലാണ് നാട്. തങ്ങളുടെ ഇഷ്ട ടീമിനായി ചേരി തിരിഞ്ഞുള്ള തർക്കവും മറ്റും തുടങ്ങിക്കഴിഞ്ഞു. വഴിയരികിലെല്ലാം തന്നെ നായകന്മാരുടെ വലിയ ഫ്ളക്സുകളും ഉയർന്നുകഴിഞ്ഞു. ഒരു പുതിയ ലോക ചാമ്പ്യൻ ഉയർന്നു വരുമോ അതോ 2022-ൽ നേടിയെടുത്ത കിരീടം അർജന്റീന തന്നെ കൈവശം വയ്ക്കുമോ എന്ന് അറിയാൻ ഇനി നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ആ ആരവത്തിലേക്ക് കടക്കാൻ നാടും നഗരവും ഓരോ ഫുട്ബോൾ പ്രേമികളുടെ മനസും തയാറെടുത്തു കഴിഞ്ഞു.
പരമ്പരാഗതമായി 32 ടീമുകൾ പങ്കെടുത്തിരുന്ന കാൽപന്തുകളിയുടെ ഈ വിസ്മയ മത്സരത്തിൽ ഇത്തവണ 16 ടീമുകളെക്കൂടി ഉൾപ്പെടുത്തി ആകെ 48 ടീമുകൾ പങ്കെടുക്കുന്നതും ഒരു പ്രത്യേകതയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് നമ്മൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇതുവരെ ലോകകപ്പ് കിരീടം നേടാൻ സാധിക്കാത്ത ആഫ്രിക്കയിൽ നിന്ന് ഇത്തവണ 10 ടീമുകളും ഏഷ്യയിൽ നിന്ന് 9 ടീമുകളും യോഗ്യത നേടിയിട്ടുണ്ട്. കൂടാതെ യൂറോപ്പിൽ നിന്ന് 16 ടീമുകളും തെക്കേ അമേരിക്കയിൽ നിന്ന് 6 ടീമുകളും അണിനിരക്കും. 39 ദിവസങ്ങളിലായി ആകെ 104 മത്സരങ്ങൾ നടക്കുന്നതിനാൽ തന്നെ നമ്മൾ കാണാൻ പോകുന്നത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലോകകപ്പ് തന്നെയാണ്. ഗ്രൂപ്പുകളും മത്സരക്രമവും എങ്ങനെ ആണെന്ന് നോക്കാം
ALSO READ: മൂന്നുതവണ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടപ്പെട്ടവർ നേട്ടങ്ങളുടെ പുതുഗാഥ രചിക്കാൻ എത്തുന്നു
ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, ചെക്കിയ (ചെക്ക് റിപ്പബ്ലിക്)
ഗ്രൂപ്പ് ബി: കാനഡ, സ്വിറ്റ്സർലൻഡ്, ഖത്തർ, ബോസ്നിയ ആൻഡ് ഹെർസഗോവിന
ഗ്രൂപ്പ് സി: ബ്രസീൽ, മൊറോക്കോ, സ്കോട്ട്ലൻഡ്, ഹെയ്തി
ഗ്രൂപ്പ് ഡി: യുഎസ്എ, പരാഗ്വേ, ഓസ്ട്രേലിയ, തുർക്കി
ഗ്രൂപ്പ് ഇ: ജർമ്മനി, ഇക്വഡോർ, ഐവറി കോസ്റ്റ്, കുറസാവോ
ഗ്രൂപ്പ് എഫ്: നെതർലാൻഡ്‌സ്, ജപ്പാൻ, സ്വീഡൻ, ടുണീഷ്യ
ഗ്രൂപ്പ് ജി: ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലാൻഡ്
ഗ്രൂപ്പ് എച്ച്: സ്പെയിൻ, ഉറുഗ്വേ, സൗദി അറേബ്യ, കേപ്പ് വെർഡെ
ഗ്രൂപ്പ് ഐ: ഫ്രാൻസ്, സെനഗൽ, നോർവേ, ഇറാഖ്
ഗ്രൂപ്പ് ജെ: അർജന്റീന, ഓസ്ട്രിയ, അൾജീരിയ, ജോർദാൻ
ഗ്രൂപ്പ് കെ: പോർച്ചുഗൽ, കൊളംബിയ, ഡിആർ കോംഗോ, ഉസ്ബെക്കിസ്ഥാൻ
ഗ്രൂപ്പ് എൽ: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ

















റൗണ്ട് ഓഫ് 32 മത്സരങ്ങൾ ജൂൺ 29 തിങ്കളാഴ്ച പുലർച്ചെ 12:30-ന് ലോസ് ഏഞ്ചൽസിൽ വെച്ച് നടക്കുന്ന ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പും ഗ്രൂപ്പ് ബി റണ്ണേഴ്സ് അപ്പും തമ്മിലുള്ള പോരാട്ടത്തോടെ ആയിരിക്കും ആരംഭിക്കുക. ഇതേ ദിവസം രാത്രി 10:30-ന് ഹ്യൂസ്റ്റണിൽ ഗ്രൂപ്പ് സി വിജയികളും ഗ്രൂപ്പ് എഫ് റണ്ണേഴ്സ് അപ്പും തമ്മിൽ ഏറ്റുമുട്ടും. ജൂൺ 30 ചൊവ്വാഴ്ച പുലർച്ചെ 2:00-ന് ഫോക്സ്ബറോയിൽ ഗ്രൂപ്പ് E വിജയികളും, 6:30-ന് ഗ്വാഡലജാരയിൽ ഗ്രൂപ്പ് F വിജയികളും, 10:30-ന് ആർലിംഗ്ടണിൽ ഗ്രൂപ്പ് E റണ്ണേഴ്സ് അപ്പും ഗ്രൂപ്പ് I റണ്ണേഴ്സ് അപ്പും തമ്മിലും മത്സരങ്ങൾ നടക്കും.
ജൂലൈ 1 ബുധനാഴ്ച മത്സരങ്ങൾ ന്യൂ ജേഴ്സി (2:30 AM), മെക്സിക്കോ സിറ്റി (6:30 AM), അറ്റ്ലാന്റ (9:30 PM) എന്നിവിടങ്ങളിൽ നടക്കുമ്പോൾ, ജൂലൈ 2 വ്യാഴാഴ്ച പുലർച്ചെ 1:30-ന് സിയാറ്റിലിലും സാന്താ ക്ലാരയിലും, 5:30-ന് ലോസ് ഏഞ്ചൽസിലും മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ജൂലൈ 3 വെള്ളിയാഴ്ച ടൊറന്റോ (12:30 AM), വാൻകൂവർ (4:30 AM), ആർലിംഗ്ടൺ (8:30 AM), മിയാമി (11:30 AM) എന്നിവിടങ്ങളിലും, ജൂലൈ 4 ശനിയാഴ്ച പുലർച്ചെ 3:30-ന് കാൻസസ് സിറ്റിയിലും റൗണ്ട് ഓഫ് 32 മത്സരങ്ങൾ തുടരും.
റൗണ്ട് ഓഫ് 16 പോരാട്ടങ്ങൾ ജൂലൈ 4 രാവിലെ 7:00-ന് ഹ്യൂസ്റ്റണിൽ ആരംഭിച്ച് ഫിലാഡൽഫിയ (ജൂലൈ 4, 10:30 PM), ന്യൂ ജേഴ്സി (ജൂലൈ 5, 2:30 AM), മെക്സിക്കോ സിറ്റി (ജൂലൈ 6, 1:30 AM), ആർലിംഗ്ടൺ (ജൂലൈ 6, 5:30 AM), സിയാറ്റിൽ (ജൂലൈ 7, 1:30 AM), അറ്റ്ലാന്റ (ജൂലൈ 7, 9:30 AM), വാൻകൂവർ (ജൂലൈ 8, 1:30 AM) എന്നിവിടങ്ങളിലായി നടക്കും.
ക്വാർട്ടർ ഫൈനലുകൾ ജൂലൈ 10 പുലർച്ചെ 1:30-ന് ഫോക്സ്ബറോയിൽ തുടങ്ങി, തുടർന്ന് ലോസ് ഏഞ്ചൽസ് (ജൂലൈ 11, 12:30 AM), മിയാമി (ജൂലൈ 12, 2:30 AM), കാൻസസ് സിറ്റി (ജൂലൈ 12, 6:30 AM) എന്നിവിടങ്ങളിൽ അരങ്ങേറും. നിർണ്ണായകമായ ആദ്യ സെമി ഫൈനൽ ജൂലൈ 15-ന് ആർലിംഗ്ടണിലും രണ്ടാം സെമി ഫൈനൽ ജൂലൈ 16-ന് അറ്റ്ലാന്റയിലും നടക്കും (രണ്ടും 12:30 AM). മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ജൂലൈ 19-ന് മിയാമിയിലും, ലോകം കാത്തിരിക്കുന്ന മഹാപോരാട്ടമായ ഫൈനൽ ജൂലൈ 20 തിങ്കളാഴ്ച പുലർച്ചെ 12:30-ന് ന്യൂ ജേഴ്‌സിയിലും നടക്കും. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായാണ് ഈ ആവേശപ്പോരാട്ടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

