
ഫിഫ ലോകകപ്പ് ഏറെ ജനശ്രദ്ധ നേടിയ ഗ്രൂപ്പ് ഘട്ടവും കടന്ന് അത്യാവേശകരമായ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതോടൊപ്പം ആരാധകരുടെ ഇഷ്ട ടീമുകളും നോക്കൗട്ട് മത്സരങ്ങൾക്ക് ഒരുങ്ങുകയാണ്. ഈ ആരാധകരുടെ ഇഷ്ട ടീമുകളിൽ ആർക്കൊക്കെയാണ് ഫൈനലിലേക്കുള്ള വഴി എളുപ്പമായതെന്നും ആരുടെ മാർഗമാണ് കഠിനമായതെന്നും നമുക്ക് നോക്കാം.
അർജന്റീന
നിലവിലെ ചാമ്പ്യന്മാരായ മെസ്സിയും സംഘവും ഒരുപക്ഷെ ലോകത്ത് തന്നെ ഏറ്റവും അധികം ആരാധകരുള്ള ടീമാണെന്നു നിസ്സംശയം പറയാം. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചു വരുന്ന ടീം ശനിയാഴ്ച റൗണ്ട് ഓഫ് 32ഇൽ അരങ്ങേറ്റക്കാരായ കേപ് വെർഡെയെ നേരിടും. ഈ മത്സരം മെസ്സിയും സംഘവും ജയിക്കുമെന്നാണ് പൊതുവായ വിശ്വാസം. അങ്ങനെയെങ്കിൽ പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയോ ഈജിപ്തോ ആകുമ അവരുടെ എതിരാളികൾ, ആ വെല്ലുവിളിയും മറികടന്നാൽ ക്വാർട്ടർ ഫൈനലിൽ അവർക്ക് എതിരാളി അതിശക്തരായ കൊളംബിയ ആകാനാണ് സാധ്യത. അങ്ങനെയെങ്കിൽ അവർക്കു സെമിയിൽ നേരിടേണ്ടി വരുക ഇംഗ്ലണ്ടിനെയോ ബദ്ധവൈരികളായ ബ്രസീലിനെയോ ആവും. ആ മത്സരത്തിലും വിജയം അവരോടൊപ്പമായാൽ ഫൈനലിൽ ഒരുപക്ഷെ അവർ ഏറ്റുമുട്ടുക കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഫ്രാൻസിനെ ആകും.
ബ്രസീൽ
റൗണ്ട് ഓഫ് 32ഇൽ ജപ്പാനെ മറികടന്നാൽ നെയ്മറും കൂട്ടരും പ്രീക്വാർട്ടറിൽ നേരിടുക ഐവറി കോസ്റ്റിനെയോ നോർവേയെയോ ആകും. ആ ഘട്ടത്തിലും വിജയിച്ചാൽ ക്വാർട്ടറിൽ ഇംഗ്ലണ്ട് ആകും എതിരാളികൾ. ആ വെല്ലുവിളിയും ബ്രസീൽ മറികടന്നത് സെമിയിൽ ഒരുപക്ഷെ നടക്കുക ലോകം കാത്തിരിക്കുന്ന അർജന്റീന ബ്രസീൽ പോരാട്ടത്തിനാവും.
ഫ്രാൻസ്
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഫ്രാൻസും അജയ്യരായാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. എംബാപ്പെയും സംഘവും റൗണ്ട് ഓഫ് 32ഇൽ ബുധനാഴ്ച സ്വീഡനെ നേരിടാനാണ് സാധ്യത. സ്വീഡനെതിരെ ജയിച്ചാൽ ജർമ്മനിയെയോ പരാഗ്വേയെയോ പ്രീ ക്വാർട്ടറിൽ നേരിടേണ്ടി വരും. ആ ഘട്ടത്തിലും വിജയിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെയോ സ്പെയിനിനെയോ അവർക്ക് സെമിഫൈനലിൽ നേരിടേണ്ടി വരും.
സ്പെയിൻ
വെള്ളിയാഴ്ച ഓസ്ട്രിയയെ നേരിടുന്ന 2010 ചാമ്പ്യന്മാർ ആ മത്സരം അധികം വിയർക്കാതെ ജയിക്കാനാണ് സാധ്യത, അങ്ങനെയെങ്കിൽ പ്രീക്വാർട്ടറിൽ പോർച്ചുഗലും സെമിഫൈനലിൽ ഫ്രാൻസും ആകാം അവരുടെ എതിരാളികൾ.
ഇംഗ്ലണ്ട്
1966 ലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ബുധനാഴ്ച അറ്റ്ലാന്റയിൽ കോംഗോയെ നേരിടും. വൻ അട്ടിമറി നടന്നില്ലെങ്കിൽ പ്രീ ക്വാർട്ടറിലേക്ക് കടക്കുന്ന വർ അവിടെ മെക്സിക്കോയെയോ ഇക്വഡോറിനെയോ നേരിടും. ക്വാർട്ടർ ഫൈനലിൽ അവരെ കാത്തിരിക്കുക ബ്രസീൽ ആവാനാണ് സാധ്യത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

