
ഈ ലോകകപ്പിൽ കളിക്കുകയും ഗോളടിക്കുകയും ചെയ്തതോടെ അർജന്‍റീന നായകൻ ലയണൽ മെസിയെ തുടർന്നുള്ള മത്സരങ്ങളിൽ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡുകൾ. തുടർച്ചയായ അഞ്ച് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിച്ചെന്ന റെക്കോർഡ് നേടിയ മെസി, ഇന്നത്തെ മത്സരത്തിൽ ഓസ്ട്രിയയ്ക്കെതിരെ ഗോളടിച്ചാൽ, ലോകകപ്പിൽ ഏറ്റവുമധികം ഗോൾ എന്ന മിറോസ്ലാവ് ക്ലോസെയുടെ ചരിത്രനേട്ടം മറികടക്കും.
ഇപ്പോൾ 16 ലോകകപ്പ് ഗോളുകളുമായി ജർമ്മൻ താരം മിറോസ്ലാവ് ക്ലോസും മെസിയും ഒന്നാം സ്ഥാനം പങ്കിടുകയാണ്. ഇന്ന് ഒരു ഗോൾ കൂടി നേടിയാൽ മെസി ചരിത്രമെഴുതും. ആ ഗോൾ പെനാൽറ്റി ഏരിയയ്ക്ക് പുറത്തുനിന്ന് തൊടുക്കുന്ന ലോങ് റേഞ്ചറുകളോ, ഫ്രീകിക്കോ ആണെങ്കിൽ മെസി മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർക്കും. പെനാൽറ്റി ഏരിയയ്ക്ക് പുറത്തുനിന്ന് ഏറ്റവുമധികം ഗോൾ എന്ന റെക്കോർഡാണ് മെസിക്ക് നേടാനാകുക. നിലവിൽ അഞ്ച് ഗോളുകൾ പെനാൽറ്റി ഏരിയയ്ക്ക് പുറത്തുനിന്ന് മെസി അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.
ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൾജീരിയയ്ക്കെതിരെ ഒരുപിടി റെക്കോർഡുകൾ മെസി സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായംകൂടിയ കളിക്കാരൻ(38 വർഷവും 357 ദിവസവും), ഗോളുകളും അസിസ്റ്റുകളും ഉൾപ്പടെ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയാകുന്ന താരം(24- 16 ഗോളുകളും എട്ട് അസിസ്റ്റുകളും) എന്നീ റെക്കോർഡുകളും മെസി സ്വന്തമാക്കിയിരുന്നു.
Also Read- പെലെയ്ക്ക് പിന്നിൽ യമാൽ; മികച്ച നേട്ടം കൈവരിച്ച് സ്പാനിഷ് സൂപ്പർതാരം
ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ (27), ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ചത് (2,394), ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ (12), ഏറ്റവും വിജയകരമായ ഡ്രിബിൾസ് (125) എന്നീ റെക്കോർഡുകൾ ലയണൽ മെസി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായി ആറ് ലോകകപ്പുകളിൽ പങ്കെടുക്കുന്ന ആദ്യ താരം എന്ന റെക്കോർഡും മെസ്സി സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.
ഓസ്ട്രിയയ്‌ക്കെതിരായ മത്സരം ജയിച്ചാൽ മറ്റൊരു റെക്കോർഡും മെസി എഴുതിച്ചേർക്കും. 16 ലോകകപ്പ് മത്സരങ്ങൾ ജയിച്ചതോടെ, ഒരു വിജയം കൂടി നേടിയാൽ ജർമ്മനിക്കൊപ്പം മിറോസ്ലാവ് ക്ലോസെയുടെ 17 വിജയങ്ങളുടെ റെക്കോർഡിനൊപ്പം മെസിയും എത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

