
മൊണ്ടെറി: വിജയാരവത്തിലേക്ക് പോകാൻ കാത്തിരുന്ന ഓറഞ്ച് പടയെ നിശബ്ദരാക്കി അവസാന നിമിഷം ഗോൾ നേടി മൊറോക്കോ തിരിച്ചടിച്ചു. ലോകകപ്പിലെ ആവേശ പോരാട്ടത്തിൽ നെതർലൻഡ്സും മൊറോക്കോയും നിശ്ചിതസമയത്തേക്ക് നീണ്ടു. നെതർലൻഡ്സിന് വേണ്ടി 72ആം മിനിട്ടിൽ കോഡി ഗാക്പോയും 91ആം മിനിട്ടിൽ ഇസാ ഡിയോപ്പുമാണ് ഗോളുകൾ നേടിയത്.
ആക്രമണ പ്രത്യാക്രമണങ്ങളുമായാണ് ഇരു ടീമുകളും തുടക്കം മുതൽ മുന്നേറിയത്. ഏത് നിമിഷവും ഗോൾ വീഴുമെന്ന പ്രതീതി ജനിപ്പിച്ചാണ് മത്സരം പുരോഗമിച്ചത്. ഇതിനിടെ നല്ല ചില അവസരങ്ങൾ ഇരു ടീമിനും ലഭിച്ചു. 20ആം മിനിട്ടിൽ മൊറോക്കോ സൂപ്പർതാരം ഹക്കീമി എടുത്ത കോർണർ കിക്കിന് അയ്നോയി ലക്ഷ്യത്തിലേക്ക് ഹെഡ് ചെയ്തു. എന്നാൽ നെതർലൻഡ്സ് ഗോളി വെർബ്രൂഗൻ അത്ഭുതകരമായി തട്ടിയകറ്റി രക്ഷകനായി. തൊട്ടടുത്ത മിനിട്ടിലും വെർബ്രൂഗൻ ഹക്കീമിയുടെ ഷോട്ട് സേവ് ചെയ്തു.
മത്സരത്തിന്‍റെ ആദ്യപകുതിയിൽ ആക്രമണത്തിലും പന്തടക്കത്തിലും നെതർലൻഡ്സിന് മേധാവിത്വം ഉണ്ടായിരുന്നു. അറ്റാക്കിങ് മിഡ്ഫീൽഡറായ ഗാക്പോയെ മുൻനിർത്തിയായിരുന്നു ഓറഞ്ച് പടയുടെ മുന്നേറ്റങ്ങൾ. എന്നാൽ പ്രതിരോധത്തിന്‍റെ ഉരുക്കുകോട്ട കെട്ടി മൊറോക്കോ ചെറുത്തുനിന്നു. ആദ്യപകുതിക്ക് തൊട്ടുമുമ്പ് ഗോളെന്ന് ഉറച്ച വാൻ ഡെ വെനിന്‍റെ തകർപ്പൻ ലോങ് റേഞ്ചർ മൊറോക്കോ ഗോളി യാസിൻ ബോനോ രക്ഷപ്പെടുത്തി.
ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ആക്രമിച്ചുകളിക്കുന്ന മൊറോക്കോയെയാണ് കണ്ടത്. പന്ത് കിട്ടിയാൽ വേഗത്തിൽ മുന്നേറുന്ന മൊറോക്കോയുടെ ശൈലി നെതർലൻഡ്സ് പ്രതിരോധത്തെ പലതവണ പരീക്ഷിച്ചു. 52ആം മിനിട്ടിൽ ഹക്കീമിയുടെ ഗോളെന്ന് ഉറച്ച തകർപ്പൻ ഷോട്ട് ക്രോസ് ബാറിലിടിച്ച് പുറത്തേക്ക് പോയി.
Also Read- ഫിഫ ലോകകപ്പ് 2026: ജർമനിയെ അട്ടിമറിച്ച് പരാഗ്വേ പ്രീ ക്വാർട്ടറിൽ
72ആം മിനിട്ടിൽ ഡച്ച് ആരാധകർ കാത്തിരുന്ന ഗോൾ പിറന്നു. അപ്രതീക്ഷിതമായി ലഭിച്ച പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ക്രിസെൻസിയോ സമ്മർവില്ലെ, ബോക്സിൽവെച്ച് വീണുപോയെങ്കിലും കിടന്നുകൊണ്ട് പന്ത് മറുവശത്തുകൂടി ഓടിയെത്തിയ ഗാക്പോയ്ക്ക് നൽകി. ഒരവസരം പോലും നൽകാതെ ഗാക്പോ പന്ത് വലയിലാക്കി. തുടർന്ന് ഗോൾ മടക്കാൻ മൊറോക്കോ നടത്തിയ തുടർ ശ്രമങ്ങൾക്ക് ഫലം കണ്ടത് ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിട്ടിലാണ്. കെംസ്ഡിൻ തൽബിയുടെ പാസിൽനിന്നാണ് ഡിയോപ്പ് ലക്ഷ്യം കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

