
ഫിഫ ലോകകപ്പിൽ നോർവേയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട ബ്രസീൽ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്തായി.ന്യൂ യോർക്കിൽ നടന്ന പോരാട്ടത്തിൽ ഏർലിങ് ഹാളണ്ടിന്റെ രണ്ടു ഗോളുകളാണ് മുൻചാമ്പ്യന്മാരുടെ അപ്രതീക്ഷിത തോൽവിക്ക് വഴിവച്ചത്. ഒരു പെനാൽറ്റി ഉൾപ്പടെ ബ്രസീലിനു ലഭിച്ച എണ്ണം പറഞ്ഞ അവസരങ്ങൾ തടഞ്ഞ ഗോൾ കീപ്പർ നിലൻഡ് ആണ് നോർവെയുടെ വിജയശില്പി. അധികസമയത്ത് ലഭിച്ച പെനാൽറ്റി നെയ്മർ വലയിലെത്തിച്ചെങ്കിലും കളി ബ്രസീൽ കൈവിട്ട് കഴിഞ്ഞിരുന്നു.ഈ വിജയത്തോടെ നോർവേ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ അവസാന എട്ടിലേക്ക് കടന്നു. അതേസമയം ആറാം കിരീടം തേടിയുള്ള ബ്രസീലിന്റെ കാത്തിരിപ്പ് ഇത്തവണയും നിരാശയിൽ അവസാനിച്ചു.
കളിയിലെ ആദ്യത്തെ പ്രധാന അവസരം ലഭിച്ചത് ബ്രസീലിനാണ്. പാട്രിക് ബെർഗ് നടത്തിയ മുന്നേറ്റത്തെ തടുത്ത കാനറികൾക്ക് ക്രിസ്റ്റോഫർ അജർ മാത്യൂസ് കുൻഹയെ ഫൗൾ ചെയ്തതിനു വിഎആർ പെനാൽറ്റി അനുവദിച്ചു. എന്നാൽ ബ്രൂണോ ഗുയിമറേസ് എടുത്ത കിക്ക് ഗോളി ഓർജാൻ നൈലാൻഡിന്റെ കൈകളിൽ ഒതുങ്ങി. ഇതിനു പിന്നാലെ ഗബ്രിയേൽ മാർട്ടിനെല്ലിയുടെയും വിനീഷ്യസ് ജൂനിയറിന്റെയും ഗോളെന്നുറച്ച അവസരങ്ങൾ ഗോളി തടഞ്ഞപ്പോൾ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Erling Haaland’s brace sends Norway to the quarter-finals! 👊#FIFAWorldCup
— FIFA World Cup (@FIFAWorldCup) July 5, 2026
എന്നാൽ രണ്ടാം പകുതിയിൽ ബ്രസീൽ നടത്തിയ ശൈലിയിലെ മാറ്റം കളിയുടെ ഗതി മാറ്റി. ആക്രമണ ഫുട്ബാളിന് പകരം അവർ പ്രതിരോധാത്മകമായി കളിക്കാൻ തുടങ്ങി. അതോടെ നോർവേ ആക്രമിച്ച് കയറി. പകരക്കാരനായി വന്ന ആൻഡ്രിയാസ് ഷ്ജെൽഡെറപ്പ് ഇടതു പാർശ്വത്തിൽ നിന്ന് ലോഫ്ട് ചെയ്തത് കൃത്യമായ ഹെഡറിലൂടെ കളിയുടെ 79ആം മിനുട്ടിൽ ഹാളണ്ട് വലയിലെത്തിച്ചു. പത്ത് മിനിട്ടുകൾക്ക് ശേഷം ഹാളണ്ട് ഒരു മികച്ച ലോങ്ങ് രങ്ങേറ ഷോട്ടിലൂടെ ടീമിന്റെ ലീഡ് ഇരട്ടിപ്പിച്ചു. ഇതോടെ ഏഴു ഗോളുകളുമായി മെസ്സിക്കും എംബപ്പേയ്ക്കുമൊപ്പം നോർവേ താരം ടൂർണമെന്റിലെ ഗോൾ വേട്ടക്കാരിൽ ഒന്നാമതെത്തി. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റിയിലൂടെ നെയ്മർ ആശ്വാസ ഗോൾ നേടിയെങ്കിലും ഏറെ വൈകി പോയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

